എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍? പുതിയ വണ്ടിയൊക്കെ എടുത്തെന്ന് കേട്ടല്ലോ?എന്തിയെ വണ്ടി?" തുടര്‍ച്ചയായ മൂന്നു ചോദ്യങ്ങള്‍ സേവിച്ചെട്ടന് എന്റെ നേര്‍ക്ക് തൊടുത്തു വിട്ടു. "ഇത്രയും ദൂരം ജീപ്പോടിക്കാനുള്ള മടി കാരണം, ഞാന്‍ ബസ്സിലാണ് പോന്നത്." ഞാന്‍ പറഞ്ഞു. "എന്നാല്‍പ്പിന്നെ നമുക്കല്പ്പം ഭക്ഷണം കഴിച്ചിട്ട് പോകാം അല്ലെ?" എന്നു ചോദിച്ചിട്ട്, എന്റെ അഭിപ്രായം പോലും ചോദിക്കാതെ എന്റെ കയ്യും പിടിച്ചു മുന്നോട്ടു നടന്നു. "ഏതായാലും എന്റെ കാര്യം ഇന്ന് കട്ടപ്പൊക"എന്നു മനസ്സില്‍ കരുതി ഞാനും കൂടെ നടന്നു. താമസിയാതെ ഞങ്ങള്‍ ശാസ്താപുരി എന്ന സ്റ്റാര്‍ ഹോട്ടലില്‍ എത്തി. സേവിച്ചേട്ടന് അവിടെ എല്ലാവരെയും നല്ല പരിചയമാണ്. സപ്ലയര്‍ വന്നു ഭവ്യതയോടെ മെനു കയ്യില്‍ തന്നു. "എനിക്ക് നിന്റെ ഈ കോപ്പൊന്നും വേണ്ട. തിന്നാന്‍ ഇവിടെയെന്താ ഉള്ളതെന്ന് പറ." ആ ഹാളിലുള്ള എല്ലാവരും കേള്‍ക്കാന്‍ തക്ക ഉച്ചത്തില്‍ സേവിച്ചേട്ടന്പറഞ്ഞു. ഞാന്‍ നേരത്തെ പറയാന്‍ വിട്ടു പോയ ഒരു കാര്യം കൂടിയുണ്ട്, ഇദ്ദേഹം തമാശും കാര്യങ്ങളും മാത്രമല്ല, കാശ് കടം ചോദിക്കുന്നത് പോലും, നാലാള് കേള്‍ക്കാന്‍ മാത്രം ഉച്ചത്തിലായിരിക്കും. ഹോട്ടലിലെ കലവറ യിലുള്ള, വെന്തു വേവിച്ച സകല സാധനങ്ങളുടെയും പേരുവിവരങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍, "എനിക്കൊരു ചപ്പാത്തിയും ഒരു തന്തൂരി ചിക്കനും" എന്നും പറഞ്ഞിട്ട്, "നിനക്കെന്താ വേണ്ടതെങ്കില്‍ നീ പറഞ്ഞോ,
ഇന്നത്തെ ചെലവ്, നീ ജീപ്പ് മേടിച്ച വകയിലിരിക്കട്ടെ."എന്നു എന്നോടും പറഞ്ഞു. ഞാന്‍ എനിക്ക് രണ്ടു പൊറാട്ടയും കോഴിക്കറിയും പറഞ്ഞു വച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭക്ഷണ സാധങ്ങള്‍ മേശപ്പുറത്തു നിരന്നു. തന്തൂരി ചിക്കന്‍ മാത്രം വരാന്‍ അല്‍പ്പം വൈകി. കിട്ടിയ അവസരത്തിന് സേവിച്ചേട്ടന് എന്റെ കോഴിക്കറിയുടെ രുചി ഒന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. അബദ്ധത്തില്‍ എനിക്ക് വല്ല ഭക്ഷ്യ വിഷ ബാധയും ഉണ്ടായാലോ എന്നു പുള്ളിക്കാരന് കരുതിയിട്ടുണ്ടാകണം.

"നമുക്ക് വല്ലതും കഴിക്കേണ്ടെ?"ഭക്ഷണം കഴിക്കുന്നതിനിടെക്കുള്ള ചോദ്യം എനിക്ക് മനസ്സിലായില്ല. "എടാ ഒരു സ്മോളടിക്കണ്ടേ എന്നാ നിന്നോട് ചോദിച്ചത്." എന്നും പറഞ്ഞു ചേട്ടന് ഹോട്ടല്‍ ബോയിയെ വിളിച്ചു. എന്റെ അഭിപ്രായം ആരു ചോദിക്കാന്‍? "എടാ ഇവിടെ സീസര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ടെടുത്തോ." പയ്യന് വന്നയുടനെ സേവിച്ചേട്ടന് പറഞ്ഞു. എനിക്ക് സത്യത്തില്‍ സ്റ്റേഷന്കിട്ടിയില്ല.
"ആരാ ചേട്ടാ ഈ സീസര്‍?"ഞാന്‍ ചോദിച്ചു.
"അപ്പോള്‍ നിനക്കിതൊന്നും അറിയില്ല അല്ലേ? ആണുങ്ങള് കുടിക്കുന്ന ബ്രാണ്ടിയുടെ പേരാ അത്. വല്ല്യ വിലയൊന്നുമില്ല ,അഞ്ഞൂറ്റി ചില്ല്വാനം രൂപയോ മറ്റോ ഉള്ളു. ഞാന്‍ സാധാരണ അതാ കഴിക്കാറ് " (ഇരുപതു കൊല്ലം മുന്‍പാണ് സംഭവം. അന്നത്തെ അഞ്ഞൂറിന്റെ വില ചിന്തിച്ചാല്‍ മതിയല്ലോ.) സാധനം, സോഡയുടെ അകമ്പടിയോടു കൂടി എത്തിയപ്പോള്‍, ഞാന്‍ കുപ്പി കയ്യില്‍ വാങ്ങിയിട്ട്, അതിന്റെ ലേബല്‍ വായിച്ചു നോക്കി. എന്റെ എളിയ വിദ്യാഭ്യാസം വച്ചു ഞാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും, സീസര്‍ എന്നു വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വായിച്ചതു കൈസര്‍ എന്നായിരുന്നു. പോരെ പൊടി പൂരം!
"എടാ --മോനെ കൈസര്‍ എന്ന് എന്റെ പട്ടിക്കിട്ട പേരാ. നിനക്ക് വേണേല്‍ കഴിച്ചാല്‍ മതി, കളിയാക്കല്‍ എന്നോട് വേണ്ടാ...മനസ്സിലായോ നിനക്ക്?എന്തെഴുതി എന്ന് നീ വല്യ ഗവേഷണം ഒന്നും നടത്തേണ്ട. തല്ക്കാലം നീ സീസര്‍ എന്ന് വായിച്ചാല്‍ മതി." "ഇയാളെന്താ ബ്രാണ്ടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണോ?" ഞാന്‍ ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. സേവിച്ചേട്ടന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ട് ആള്‍ക്കാരെല്ലാം ഞങ്ങളെ മാത്രം നോക്കാന്‍ തുടങ്ങി. അത് മൈന്റു ചെയ്യാതെ പുള്ളിക്കാരന്, എന്നോട് കുപ്പി പിടിച്ചു വാങ്ങിയിട്ട്, കുപ്പിയുടെ അടപ്പിന് മുകളില്‍ അആഞ്ഞൊരു അടിയും, പിന്നൊരു തിരിക്കലും കൊടുത്ത്, രണ്ടു ഗ്ലാസ്സുകളിലേക്ക് ബ്രാണ്ടി ഒഴിച്ചു. രണ്ടുപേരും കൂടി അര മണിക്കൂര്‍ കൊണ്ട്, കുപ്പിയും പാത്രങ്ങളും എല്ലാം കാലിയാക്കി. വീണ്ടും സപ്ലയറെ വിളിച്ചു. "എടാ നിങ്ങളുടെ തന്തൂരിചിക്കന്‍ തീരെ ശരിയായില്ല, ചപ്പാത്തിയും ശരിയായില്ല. പണ്ടാരിക്ക് ശമ്പളം കൂട്ടിക്കൊടുക്കാന്‍ നിന്റെ മുതലാളിയോട് പറ. ഇപ്പോള്‍ നീ പോയിട്ട്, ഒരു ഹാഫ് ചിക്കന്‍ 65 കൊണ്ടുവാ. ഒരു പൊറോട്ടയും കൂടി എടുത്തോ.' എന്ന് പറഞ്ഞു സേവിച്ചേട്ടന്.
"എടാ നാളെ എന്റെ പെങ്ങളുടെ മകളുടെ കല്യാണമാ. നിന്നേം വിളിചിട്ടില്ലേ?"
"ഉണ്ട്."
"നന്നായി. നമുക്കൊന്നിച്ച് പോകാം. കല്യാണത്തിനു ബിരിയാണി ആണെന്നാ കേട്ടത്. നീ എത്ര ബിരിയാണി കഴിക്കും?"
"ഒരു..ഒന്നോ ഒന്നരയോ."
"ഛെ, ഛെ, മോശം, മോശം . ഒരു കല്യാണത്തിനു പോയാല്‍, കുറഞ്ഞത് രണ്ടു ബിരിയാണിയും, നാലഞ്ചു ബിരിയാണിയുടെ പീസും എങ്കിലും കഴിക്കണം. അല്ലാതെ ചുമ്മാ മനുഷ്യനെ മെനക്കെടുത്താന്‍ എന്തിനാ കല്യാണത്തിന് പോണേ?"സേവിച്ചേട്ടന് വാചാലനായി. "നിനക്ക് ഞാനൊരു കോച്ചിംഗ് തരാം. കല്യാണത്തിനു പോകുന്ന അന്ന് രാവിലെ ഒന്‍പതു മണിയാകുമ്പോള്‍ ഒരു ലാര്‍ജ് അടിക്കണം, എന്നിട്ട് ഒരു പത്ത് മണിയോട് കൂടി, ഒരു സിംഗിള്‍ പൊറോട്ട (വേണമെങ്കില്‍ അല്‍പ്പം ചാറ് കൂട്ടാം.)കഴിക്കണം, എന്നിട്ട് പന്ത്രണ്ടു മണിയോട് കൂടി, വീണ്ടും ഒരു ലാര്‍ജടിച്ചു കൊണ്ട് കല്യാണത്തിനു പോകുക."
"ഇതൊക്കെ എന്തിനാണ്?"ഞാന്‍.
"ഇങ്ങനെ ചെയ്താലേ ഉള്ള വിശപ്പ് ആളിക്കത്തുക ഉള്ളു. പിന്നെ എത്ര തിന്നാലും മതിയാകില്ല. നാളെ രാവിലെ നീ കല്യാണത്തിന് വന്നേരെ. വേണ്ട സാമഗ്രികള്‍ ഞാന്‍ കൊണ്ട് വന്നോളാം." ചേട്ടന് പറഞ്ഞ് നിര്‍ത്തി.
അങ്ങനെ പറഞ്ഞുറപ്പിച്ചു ഞങ്ങള്‍ പിരിഞ്ഞു. കൂട്ടത്തില്‍, എന്റെ ഒരു ആയിരത്തി അഞ്ഞൂറ് ആ വകയില്‍ (വണ്ടി വാങ്ങിയതിന്റെ ചിലവിലേക്ക് )നടന്നു കിട്ടി.
പിറ്റേ ദിവസം .ഒന്‍പതു മണിക്ക് തന്നെ ഞങ്ങള്‍ സംഘടിച്ചു. "ഞാനൊരു എരണം കെട്ടോനെ പറഞ്ഞ് ഏല്‍പ്പിച്ചതായിരുന്നു. ഇതേ അവന് കൊണ്ടുവന്നുള്ള്."എന്നും പറഞ്ഞ് കൊണ്ട് ഒരു പൈന്റ് OCR. അദ്ദേഹം എന്നെ ഏല്‍പ്പിച്ചു. അതിന്റെ കാര്യം, തലേ ദിവസം തീരുമാനിച്ച മാതിരി ഞങ്ങള്‍ പൂര്‍ത്തിയാക്കി, കല്യാണപ്പന്തലില്‍ ചെന്ന് സീറ്റ് പിടിച്ചു. "ഞാന്‍ ചെയ്യുന്ന പോലെ ചെയ്തോണം. വേണേല്‍ കണ്ടു പഠിച്ചോ."സദ്യ വിളമ്പി ത്തുടങ്ങിയപ്പോള്‍ എന്നെ ഉപദേശിക്കാന്‍ മറന്നില്ല.
നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളുടെ മുന്പില് ഓരോ ചിക്കന്‍ ബിരിയാണി എത്തി, ഇടത്തോട്ടും വലത്തോട്ടും നോക്കിയിട്ട്,(അത് മനുഷ്യന്റെ ഉല്‍പ്പത്തി മുതലുള്ള ഒരു നല്ല സ്വഭാവമാണ് -ആരാന്റെ ഇലയിലെ അളവ് നോക്കുക) ഞങ്ങള്‍ കഴിച്ചു തുടങ്ങി. സേവിച്ചേട്ടന് ആദ്യംതന്നെ, ചിക്കന്‍ പീസുകള്‍ പെറുക്കിത്തിന്നു കഴിഞ്ഞു. എന്നിട്ട് വിളമ്പു കാരോട് വീണ്ടും പീസിന്റെ ആവശ്യം ഉന്നയിച്ചു. പീസ് വിളമ്പു ന്നതിനിടെ "രണ്ടെണ്ണം കൂടുതല്‍ ഇടെടാ ഉവ്വേ"എന്നും പറഞ്ഞു.
രണ്ടു മൂന്നു പ്രാവശ്യം പീസ് വിളമ്പി യതിനു ശേഷം, പീസുകാരന് ഞങ്ങളെ മൈന്റു ചെയ്തില്ല. സേവിച്ചേട്ടന് ദേഷ്യം കൊണ്ട് വിറച്ചു. "ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല" എന്നും പറഞ്ഞു കൊണ്ട് എഴുന്നേറ്റുനിന്ന് നാല് പാടും നോക്കി. എന്നിട്ട്, "ചുമ്മാതൊന്നുമല്ല, അഞ്ചു ലക്ഷം രൂപയും, നല്ല പൂവന്‍പഴം പോലെയുള്ള, ഒരു പവന് മാറ്റ് കിളുന്നു പെണ്ണിനേയും ഞങ്ങള്‍ കെട്ടിച്ചു തരുന്നുണ്ടല്ലോ? പിന്നെ നിങ്ങക്കെന്താടാ പീസ് വിളമ്പാന്‍ ഒരു മടി?"ചേട്ടന് ഉച്ചത്തില്‍ പറഞ്ഞു. ഇത് കേട്ട് പന്തലിലുണ്ടായിരുന്ന സകലരും ഞങ്ങളെ നോക്കി. വരന്റെ അച്ഛന് പീസ് വിളമ്പുന്നവനെയും കൂട്ടി ഞങ്ങളുടെ മേശക്കരുകില്‍ വന്നിട്ട്, "ഈ ചേട്ടന് ആവശ്യത്തിനുള്ള പീസ് കൊടുത്തിട്ടു മാത്രം നീ ഇവിടുന്നു മാറിയാല്‍ മതി, മനസ്സിലായോ?"എന്നും പറഞ്ഞു തിരിച്ചു പോയി.
വിളമ്പുകാരന് മിനക്കെട്ടു വിളമ്പാനും, സേവിച്ചേട്ടന് കഷ്ട്ടപ്പെട്ടു തിന്നാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും, ചേട്ടന് വിഷമത്തിലായി. പീസ് കഴുത്തിനു താഴോട്ട് ഇറങ്ങുന്നതിനനുസരിച്ചു ചേട്ടന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളി വന്നു കൊണ്ടിരുന്നു. മതിയെന്ന് പറയാന്‍ ആത്മാഭിമാനം അനുവദിച്ചില്ല. അവിടുന്ന് രക്ഷപെടാന്‍ ഒരു വഴിയും കാണാതെ വിഷമിച്ചിരിക്കുംപോള്‍, ഭാഗ്യദേവത സേവിച്ചെട്ടന്റെ ജേഷ്ടന്റെ രൂപത്തില്‍ വന്നു തുണയായി.
മാതാ പിതാക്കള്‍ നല്ല കൃഷിക്കാര്‍ ആയിരുന്നതുകൊണ്ടും, അന്നത്തെക്കാലത്ത് കുടുംബാസൂത്രണം പ്രാബല്യത്തില്‍ ഇല്ലാതിരുന്നത് കൊണ്ടും, സേവിച്ചേട്ടന് പതിനാറു മക്കളില്‍ ഒരാളായിട്ടാണ് ജനിച്ചത്. സേവിച്ചെട്ടന്റെ ജേഷ്ടന്മാര് പലരും തിരുവതാംകൂറില്‍ നിന്ന്, പ്രസ്തുത കല്യാണത്തിനു വന്നിട്ടുണ്ടായിരുന്നു. ദീര്‍ഘ യാത്രയുടെ ക്ഷീണം മൂലമോ മാര്ഗ്ര്ഗൂ ആയിരിക്കണം, മൂത്ത ജേഷ്ടന് ബോധംകെട്ടു പന്തലില്‍ വീണു. ആ വീഴ്ചയാണ് സേവിച്ചേട്ടന് തുണയായത്.
"എടാ, എന്റെ ജേഷ്ടന് വീണു! അയ്യോ രക്ഷിക്കണേ!! എന്റെ ജേഷ്ടന് വീണേ!!! രക്ഷിക്കണേ" എന്നും നിലവിളിച്ചുകൊണ്ട് സേവിച്ചേട്ടന് എഴുന്നേറ്റ് ഓടി. തൊട്ടു പിറകെ ഞാനും. ഞങ്ങള്‍ രണ്ടു പേരും, മറ്റുള്ള രണ്ടു പേരും കൂടി, ജേഷ്ടനെ എടുത്തു കൊണ്ട്, പന്തലിന്റെ പുറത്തേക്കോടി. അദ്ദേഹത്തെ അടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ സേവിച്ചേട്ടന്റെ മാനം കപ്പലു കയറാതെ രക്ഷപെട്ടു. അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.