Monday, May 30, 2011

Bookmark and Share

ഓഗസ്റ്റ്‌ മാസം ഒഴാക്കനു സ്വന്തം.

സമയം, സായം സന്ധ്യ. ഞാന്‍ വരാന്തയില്‍ അലസമായിട്ടിരിക്കുന്നു.
ധര്മ്മപത്നി താഴെയിരുന്നു്, അത്താഴത്തിനുള്ള തയ്യാറെടുപ്പില്‍ ചക്കക്കുരു ഒരുക്കുന്നു; ചക്കക്കാലം വന്നാപ്പിന്നെ, അഞ്ചു കറിയും ഇഞ്ചി നാരങ്ങയും, ചക്കയും അനുബന്ധ സാമഗ്രികളും കൊണ്ടു നിര്‍മ്മിക്കാന്‍ കഴിവുള്ള, ഒരു പാചകവിദഗ്ദ്ധയാണ് എന്റെ പ്രിയതമ.

ഇതിനിടെ
ഞങ്ങള്‍, അയല്‍ക്കുത്തുകാരുടെ ഗുണഗണങ്ങളും മറ്റും, (എഷണിയല്ല)പരസ്പരം പറഞ്ഞു ചിരിച്ചു കൊണ്ടുസന്ധ്യാസമയം പരമാവധി ആസ്വാദ്യകരമാക്കി.

സമയത്താണു്, കയ്യിലൊരു സാംസൊണൈറ്റ് ബ്രീഫ് കേസും തൂക്കി, ഒരാള്‍ വീട്ടിലേക്കു കയറി വന്നത്.
വന്നയാള്‍ സുന്ദരനും, സുമുഖനും, സര്‍വ്വോപരി വയസ്സനുമായിരുന്നു. കോട്ടും സൂട്ടുമാണ് വേഷം. തലയില്‍ ഒരുവെളുത്ത തൊപ്പിയുണ്ട്; ഒരടിയിലധികം നീളമുള്ള
വെളുത്ത താടിരോമങ്ങള്‍ കാറ്റില്‍ പാറിക്കളിച്ചു. ആഗതനു നൂറിലധികം പ്രായം ഉണ്ടോ..ന്നൊരു സംശയം എനിക്കു തോന്നി. ദോഷം പറയരുതല്ലോ? ആളു നല്ല സ്മാര്‍ട്ട്ആയിരുന്നു. ആഗതനെ കണ്ട പാടെ, ചക്കക്കുരുവും മുറവുമെടുത്ത് ശ്രീമതി അടുക്കളയിലേക്കോടി.
(പരപുരുഷ ദര്‍ശനം പോലും ഭാരതീയ പാരമ്പര്യത്തില്‍ പാപമല്ലേ?)

വൈകിട്ടു
വരുന്ന അതിഥിയും, വൈകിട്ടു വരുന്ന മഴയും, നേരം പുലരാതെ പോകില്ലെന്നാണ്, പഴമക്കാര്‍ പറയുന്നത്. അതോടുകൂടി, സാമാന്യ മനുഷ്യരുടെ ക്ഷമയും കൈവിട്ടു പോകും, എന്നത് പരമാര്‍ത്ഥം! ഉള്ളതില്‍ ഒരോഹരിഭക്ഷണവും, കിടക്കാന്‍ സൌകര്യവും, ചെയ്തു കൊടുക്കാന്‍, എന്നിലെ ആതിഥേയന്‍ വെമ്പല്‍ കൊണ്ടു. (ആതിഥേയന്റെ സുഖ സൌകര്യങ്ങളില്‍ സംതൃപ്തനാകുന്നവന്‍ അതിഥി; എന്നാണല്ലോ.. വിവക്ഷ), രണ്ടും കല്‍പ്പിച്ചുഞാന്‍ ആഗതന് സ്വാഗതമരുളി. സ്വീകരണ മുറിയില്‍ കയറ്റിയിരുത്തി, കുശലാന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടു.

"പരിചയമില്ലല്ലോ?" ഞാന്‍ സംഭാഷണത്തിനു തുടക്കമിട്ടു.

"തനിക്കെന്നെ പരിചയമില്ലെങ്കിലും, തന്നെ എനിക്കറിയാം! ഒഴാക്കല്‍ ആന്റണിയുടെ മകന്‍, അപ്പച്ചന്‍; ജനനം - കഴിഞ്ഞ നൂറ്റാണ്ടില്‍, ഒരു മെയ്‌ മാസത്തില്‍; മരണം - നൂറ്റാണ്ടില്‍,
അതേ മെയ്‌ മാസത്തില്‍, ആദ്യവാരത്തില്‍, അതായത് ഇന്ന്! താന്‍ ഭാഗ്യവാനാണ്! ഇന്നിനി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, തന്റെ എല്ലാഅഹങ്കാരങ്ങളും ഭൂമിയില്‍ വിട്ടിട്ട്, താന്‍ മരിക്കും; സത്യത്തില്‍ എനിക്കും വിഷമമുണ്ട്!"
ആഗതന്‍ അകലെ ഏകാന്തതയിലേക്കു നോക്കിക്കൊണ്ട് പറഞ്ഞു.

"ഇയ്യാള്‍ ത്രിസന്ധ്യാ സമയത്ത്, ഓരോന്നും പറഞ്ഞു മനുഷ്യനെ പേടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ? എന്റെ വീട്ടില്‍ കയറിവന്നിട്ടു, എന്നോട് അനാവശ്യം പറയുന്നോ? എന്റെ ആഥിത്യമര്യാദയുടെ അടിത്തറ താന്‍ തുരന്നുനോക്കരുത്; വിവരമറിയും! ഇതെല്ലാം പറയാന്‍ താനാരാ.. കാലന്റെ കണക്കപ്പിള്ളയോ?" എനിക്കു കലി കയറി.
"എടോ കോപ്പേ, തനിക്കറിയാമോ? ഞങ്ങള്‍ 'ഒഴാക്കല്‍'ക്കാര്‍, ഓഗസ്റ്റ് മാസത്തിലെ മരിക്കാറുള്ളു!"

"അത് പണ്ട്. അപ്പച്ചന്‍ പറഞ്ഞതു തികച്ചും ശരിയാണ്. ഞാന്‍ കാലന്‍ സാറിന്റെ ഓഫീസിലെ ക്ലാര്‍ക്കാണ്; പേര്ചിത്രഗുപ്തന്‍, യമലോകത്ത് നിന്ന് വരുന്നു. കാലന്‍ സാര്‍ പഴയതുപോലെ, പോത്തിന്റെ പുറത്തൊന്നും ഇപ്പോള്‍ യാത്രചെയ്യാറില്ല. ബെന്‍സ്‌ കാര്‍ അല്ലെങ്കില്‍, ഹാഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്കിലാണ് കൂടുതലും യാത്ര. പാവപ്പെട്ടവരുടെകേസാണെങ്കില്‍, ഏതെങ്കിലും ടിപ്പര്‍ ലോറിയില്‍ പോകും. മിക്കവാറും, ആര്‍ക്കെങ്കിലും കൊട്ടേഷന്‍ കൊടുക്കാറാണുപതിവ്. യുവാക്കള്‍ക്കും, യുവതികള്‍ക്കും, വല്ല മയക്കു മരുന്നോ, മനുഷ്യ ബോംബോ, എയ്ഡ്സോ അങ്ങിനെഎന്തെങ്കിലും ആയിരിക്കും മാര്‍ഗ്ഗം. നമ്മളും, കാലത്തിനൊത്ത് ഉയരണ്ടേ..അപ്പച്ചോ..?"
കാലന്റെ കണക്കെഴുന്നവന്‍ തന്റെ ലാപ്‌ ടോപ്പെടുത്ത്, മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.

"പണ്ടത്തെപ്പോലെ ഇപ്പോള്‍ നരകത്തിലേക്ക് ആളെ എടുക്കുന്നില്ല; സകല പാപികളെയും ഞങ്ങള്‍സ്വര്‍ഗത്തിലെക്കാണു കൊണ്ടുപോകുന്നത്. ചെറിയ കുട്ടികളെ കൊറിയക്കാരായ സ്വര്ഗ്ഗവാസികള്‍ക്ക് ഫ്രൈചെയ്യാന്‍ കൊടുക്കും; ബാക്കിയുള്ളവരെ, ചൈനാക്കാര്‍ക്കും, ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്കും, റോസ്റ്റ്‌ ചെയ്യാന്‍കൊടുക്കും. അത്രയേ.. ഒള്ളു.. കാര്യം! "

"വട്ടാണല്ലേ...?" എനിക്ക് ചിരി വന്നു.

"ആര്‍ക്കാണ് വട്ട് എന്ന് ഞാന്‍ കാണിച്ചു തരാം."എന്ന് പറഞ്ഞു അയാള്‍ ലാപ്‌ ടോപ്‌ തുറന്നു.

എന്റെ ചെയ്തികളെല്ലാം (പൂര്‍വ്വകാലത്തെ സദ്‌ ജീവിതം)സിനിമയിലെന്നപോലെ, അയാളുടെ ലാപ്‌ ടോപ്‌മോണിട്ടറില്‍ തെളിയാന്‍ തുടങ്ങി. സംഗതി ആകെ കുളമായ സകല ലക്ഷണങ്ങളും കണ്ടു. ശ്രീമതി അങ്ങോട്ടെങ്ങുംകടന്നു വരല്ലേ.. എന്നു ഞാന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.
"അടച്ചു വെക്കടോ തന്റെ കോപ്പ്!" ഞാന്‍ അലറി.

"ശാന്തമാകൂ അപ്പച്ചാ, ഇതെല്ലാം നേരത്തെ തീരുമാനിചിരിക്കുന്നതാണ്. അല്ലാതെ, ഒരു ഒഴാക്കനേക്കൊണ്ടുപോകാന്‍ഓഗസ്റ്റ്‍ വരെ കാത്തിരിക്കാന്‍ എനിക്കു സമയമില്ല, മാറ്റാന്‍ ഒരു മാര്‍ഗ്ഗവുമില്ല; പോന്നേ പറ്റൂ..!"


"താന്‍ യമലോകത്തു നിന്നല്ല, ഏതു പൂഞ്ഞാറ്റില്‍ നിന്നു വന്നതായാലും എനിക്ക് പ്രശ്നമില്ല; ജീവന്‍ വേണേല്‍താനിവിടെ നിന്ന് പോയ്ക്കോ, അല്ലെങ്കില്‍, പ്രായത്തിന്റെ ഒരാനുകൂല്യവും ഞാന്‍ തരില്ല; താന്‍ എന്റെ കയ്യില്‍
നിന്ന് വാങ്ങിക്കും." എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അയാളുടെ നേരെ കയ്യും പൊക്കിക്കൊണ്ട് എഴുന്നേറ്റു.

" നേരം ഒന്‍പതു മണിയായി, എണീക്ക് മനുഷ്യാ, പോയി കുളിച്ചിട്ടു വന്നു അത്താഴം കഴിക്ക്; ഇതാരെയാ ഉറക്കത്തില്‍ തെറി പറയുന്നേ?"

ശ്രീമതിയുടെ ഭാഷ എനിക്ക് മനസ്സിലായില്ല; (രാവിലെ എന്ത് അത്താഴം?) എന്നു പറഞ്ഞപ്പോള്‍ അവള്‍വിശദമായിട്ടു പറഞ്ഞു.
"സന്ധ്യയായപ്പോള്‍ എവിടുന്നോ കുറച്ചു പൂളക്കള്ളും വലിച്ചു കയറ്റിയിട്ടു വന്നു കയറിക്കിടന്നതാ..? ഇപ്പോള്‍ എന്തൊരുഭവ്യത? പോയിട്ടു കുളിക്കാന്‍ നോക്ക്."

ഞാന്‍ എഴുന്നേറ്റു കുളി മുറിയിലേക്കു നടക്കുന്നതിനിടയില്‍, തിരുവനന്തപുരത്തെ എന്റെ പേരപ്പന്‍ (പിതാവിന്റെ മൂത്തസഹോദരന്‍)മരിച്ചു എന്നറിയിച്ചു ഫോണ്‍ വന്നു.
"അങ്ങനെ 'ഒഴാക്കന്റെ ഓഗസ്റ്റ്‌' എന്ന കണക്കു തെറ്റിച്ചു കൊണ്ട്, എന്റെ പേരപ്പന്‍ തുടക്കമിട്ടു. (കാലനു കണക്ക് തെറ്റിയില്ല!)" കുളിക്കുന്നതിനിടെ ഞാന്‍ ചിന്തിച്ചു പോയി.

Saturday, May 14, 2011

Bookmark and Share

കവിത.

നാട്ടുപ്രമാണികള്‍ ഭരിച്ചു നമ്മളേ-
സായിപ്പും ഗോസായിയും ഭരിച്ചൂ!
നാം തന്നെ ഭരിച്ചൂ ജനാധിപത്യം-
മാറിമറിച്ചു ഭരിച്ചുരമിച്ചുമരിച്ചുഭരിച്ചൂ!

ഇടത്തും വലത്തും ഭരിച്ചവര്‍ രസിച്ചൂ
അണ്ടിയോ മാങ്ങയോ മൂത്തതെന്നു-
തമ്മില്‍ത്തമ്മില്‍പ്പന്തയം വെച്ചവര്‍,
തന്തയില്ലാത്തരവും വെളിപ്പെടുത്തി!

പിന്നെയും പിന്നെയും തിരഞ്ഞെടുപ്പു്;
നക്കിക്കൊല്ലും ചിലര്‍ കുത്തിക്കൊല്ലും-
ഏതും നമുക്കു സ്വയം തിരഞ്ഞെടുക്കാം
ഇതു ജനാധിപത്യഭരണമോ മരണമോ?

പേരു ചോദിച്ചാല്‍ കഷ്ടപ്പെട്ടു ക ഖ ങ
ഞ്ഞാ ഞ്ഞാ പറഞ്ഞായമ്മയും തോറ്റു!
വയസ്സനാണെങ്കിലും പുരുഷനായവന്‍
ജയിച്ചൂ പക്ഷെ ഭരിക്കാനയക്കില്ല നാം!

പിന്നെയുമെന്നും വോട്ടു ചെയ്യും നമ്മള്‍
ഭരിക്കപ്പെടേണ്ടവരല്ലേയീ നമ്മളെന്നും?
തോല്‍വി നമ്മള്‍ക്കാണതു പുത്തരിയല്ല-
തോല്‍ക്കേണ്ടവരല്ലേ പൊതുജനങ്ങള്‍?

Thursday, April 28, 2011

Bookmark and Share

ഇനിയും ഞാന്‍ ഭരിക്കും!

ഭരണമിത്രയും ലഹരിയാണെങ്കി-
ലാസന്ന മരണത്തിലും ഞാന്‍ പറയാം.
പന്ത്രണ്ടു പെറ്റ പറയിക്കു പോലുമിപ്പോള്‍
വെറുമൊരു പതിമ്മൂന്നിനോടോ വിരോധം!

ആഗ്നിഹോത്രിയേയും, പാക്കനാരേയും
രജക നാറാണത്തു ഭ്രാന്തനേയും പെറ്റു.
കാരക്കലമ്മേയുംഅകവൂര്‍ ചാത്തനേം-
വടുതല നായരേം വള്ളോരിനേം പെറ്റു.

ഉപ്പുകൂറ്റനും പാണനാരും പിറകെ -
യുളിയന്നൂര്‍ പെരുംതച്ചനും പിറന്നു.
പന്ത്രണ്ടാമതീവായില്ലാക്കുന്നിലപ്പന്‍,
ഇനിപ്പതിമ്മൂന്നു വേണ്ടെന്നു പറയി!!

പതിമ്മൂന്നിന്റെ വോട്ടെടുപ്പും പിന്നെ,
പ്പതിമ്മൂന്നിന്റെ വിധിയെഴുത്തും.
ഞാന്‍ പാശ്ചാത്യനല്ല അയോഗ്യനും,
പിന്നെയീപ്പതിമ്മൂന്നെനിക്കെന്തുവാ?

ഇനി ചിലരുടെയെല്ലാം തലയുരുളും,
കബന്ധങ്ങള്‍ ഓരോന്നായിട്ടു വീഴും.
കബന്ധങ്ങളില്‍ ചവിട്ടിക്കയറിയിട്ടു
ഞാനീ ഭരണകുതന്ത്രങ്ങള്‍ മെനയും!

എണ്‍പത്തിമൂന്നിന്റെ അസ്കിതയും,
പതിമ്മൂന്നിന്റെയവലക്ഷണവും,
ഭരിക്കില്ലെന്നേയൊരിക്കലും, ഇനി
ഇതു പുറത്തറിയാത്തൊരു സത്യം!

Tuesday, April 12, 2011

Bookmark and Share

വനിതാസംവരണം എന്ന പുലിവാല്‍.

സമയം: രാവിലെ എട്ടുമണി.

"രാവിലെ ഭക്ഷണത്തിനു ദോശയും ചട്നിയും. വന്നു കഴിക്കാന്‍ നോക്ക്, എനിക്കു വേറെ ജോലിയുണ്ട്." സഹധര്‍മ്മിണിയുടെ മുന്നറിയിപ്പ്.

"എനിക്കു രണ്ടു ചപ്പാത്തിയും, കോഴിക്കറിയും മതി. ദോശ ഒരു സുഖമില്ലാത്ത ഭക്ഷണമാണ്." ഞാന്‍ ആവശ്യം ഉന്നയിച്ചു.

" പിന്നേ... ഒരു കയ്യില്‍ കുന്തവും, മറു കയ്യില്‍ പന്തവുമായിട്ടൊന്നുമല്ല മനുഷന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്നത്."

"എനിക്ക് പിടികിട്ടിയില്ല." ഞാന്‍.

"അതേ.. കുന്തം കൊണ്ട്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, ഞണ്ടിനേയും, ഞവിണിയെയും എല്ലാം കുത്തിപ്പിടിച്ചിട്ടു്, പന്തം കൊണ്ടു ചുട്ടു തിന്നാനല്ല, മനുഷ്യന്‍ ജനിച്ചത്‌. മനുഷ്യന് യോജിക്കുന്ന ആഹാരം, പഴങ്ങളും, പച്ചക്കറികളും ഒക്കെയാണ്." ശ്രീമതി അല്പം ഗൌരവത്തിലാണ്.

"എന്നാല്‍ പിന്നേ, ഒരു കയ്യില്‍ ദോശക്കല്ലും, മറു കയ്യില്‍ ചട്ടകവുമായിട്ടാണ്, മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് എന്നു വേണം കരുതാന്‍ അല്ലേ?" ഞാനും വിട്ടു കൊടുത്തില്ല.

" പുരുഷന്മാര്‍ തന്നെ ഒട്ടും ശരിയല്ല. ജനിച്ചു വീഴുമ്പോള്‍ തുടങ്ങും കടിച്ചു വലി. അമ്പതു കഴിഞ്ഞിട്ടും സ്വൈര്യം തരില്ല എന്നു വച്ചാല്‍ കഷ്ടമാണ്. ഭരണം ഏല്‍പ്പിച്ചപ്പോള്‍, പാവം തോന്നിയിട്ടാണ്, ഞാന്‍ അടുക്കളപ്പണി നിങ്ങളെ എല്‍പ്പിക്കാത്തതു്. ഇനി മുതല്‍ തന്നത്താനെ വച്ചു വിളമ്പിക്കഴിക്കു്. കണ്ട ചത്തതും കൊന്നതുമൊക്കെ വെന്തു വേയിച്ചു കടിച്ചു വലിക്ക്. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്." ചൂടിലാണ്.

"എന്നാപ്പിന്നെ ഞാന്‍ ഹോട്ടലില്‍ അഭയം പ്രാപിക്കാം. അവിടെയാണെങ്കില്‍, വല്ല കോഴിയോ മുയലോ ഒക്കെ പൊരിച്ചു കിട്ടും. വീട്ടില്‍ ഇഷ്ട ഭക്ഷണം കിട്ടാത്ത ഹതഭാഗ്യരായ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടിയാണ്, ഭൂലോകത്ത് ഹോട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. അവിടെയാകുമ്പോള്‍, കാശു കൊടുത്താല്‍ മതിയല്ലോ, പെണ്ണുങ്ങളുടെ തെറി കേള്‍ക്കുന്നതിലും ഭേദമല്ലേ?"

"ബോധം വെച്ചു തുടങ്ങിയോ? ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ്‌ 'വാക്ക്'. ഞാന്‍ സമ്മതിച്ചു. പക്ഷെ, ഹോട്ടലുകാര്‍ വെറുതെ ഭക്ഷണം തരുകയില്ലല്ലോ, പണമില്ലാത്തവന്‍ പിണമാണെന്നാണ് പറയുന്നത്. അതു കൊണ്ട്, പത്തു കാശുണ്ടാക്കാനുള്ള വഴി നോക്ക്, എന്നിട്ടാകാം ഹോട്ടലിലെ പൊറുതി."

"എനിക്കു പറമ്പില്‍ ആദായമുണ്ടല്ലോ, അതുമതി" ഞാന്‍ പതുക്കെ പിന്‍ വാങ്ങാന്‍ നോക്കി. പക്ഷെ വാമ ഭാഗം ഗൌരവത്തില്‍ ത്തന്നെയാണ്.

"അതു പണ്ട്! ഇപ്പോള്‍ പറമ്പില്‍ ഉള്ള ആദായം, ഞാനാണു കൈകാര്യം ചെയ്യുന്നത്. അതു നിങ്ങളുടെ മാഞ്ഞാനം കളിക്കു തരാന്‍ പറ്റില്ല. ഏറെ സുഖം നരകത്തിലേക്കു നയിക്കും എന്നാണു പഴമ്പുരാണം. അതു കൊണ്ട്, അറിയാവുന്ന എന്തെങ്കിലും ജോലികള്‍ ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ ശ്രമിക്കു്. ഭക്ഷണത്തിന്റെ കാര്യമല്ലേ, പോരായ്ക വന്നാല്‍ ഞാന്‍ പരിഗണിക്കാം. തല്‍ക്കാലം ഇന്നത്തേക്കു ദോശ കൊണ്ടു തൃപ്തിപ്പെടു് മനുഷ്യാ." ഭാര്യ മയപ്പെട്ടു തുടങ്ങിയോ?

കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴാണ്, കാര്യം ഇമ്മിണി ഗൌരവം തന്നെയാണെന്നു മനസ്സിലായത്‌.

"നേരം വെളുക്കുമ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ഞെക്കിക്കളിക്കാതെ, എന്തെങ്കിലും ഉപകാരമുള്ള പണിയെടുക്കു്. സ്വന്തമായിട്ടു പത്തു കാശു സമ്പാദിച്ചാല്‍ അതിനൊരു സുഖമുണ്ട്. കുറെ വിവരക്കേടു് എഴുതിപ്പിടിപ്പിച്ചിട്ടു്, ബ്ലോഗാണ്, കഥയാണ്, കവിതയാണ് എന്നൊന്നും പറഞ്ഞാല്‍, വയറ്റിലോട്ടു ഒന്നും പോകില്ല, അതുകൊണ്ട് തന്നെ, വയറ്റില്‍ നിന്നും ഒന്നും പോകില്ല."

" വയസ്സ് കാലത്ത്, നീ എന്നെക്കൊണ്ട് അധ്വാനിപ്പിച്ചിട്ടു്, അന്നം തരാനാണോ പദ്ധതി?കഷ്ടമാണ്."

"ഒരു കഷ്ടവുമില്ല, പെന്‍ഷന്‍ പ്രായം ആകണമെങ്കിലും, ഇനിയും മൂന്നാലു കൊല്ലം കൂടിയുണ്ട്. പറ്റുന്ന ജോലി ചെയ്‌താല്‍ മതി. അടുത്ത ടൌണില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പു് തുടങ്ങി നോക്ക്. അതിനാണെന്‍കില്‍, ഞാന്‍ മൂലധനം മുടക്കിത്തരാം. പലിശ വേണ്ട. അടുത്ത വര്‍ഷം, എന്റെ മുതലില്‍ കള്ളന്‍ കയറാതെ തിരിച്ചു തന്നാല്‍ മതി."

അവളുടെ ഉദാര മനസ്സിന് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.

അങ്ങനെ, ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. അടുത്ത ടൌണില്‍ ഒരു പീടിക മുറി സംഘടിപ്പിച്ചു. മുന്നിലും പിന്നിലും എല്ലാം ചില്ലിട്ടു ഭംഗിയാക്കി. സ്ഥാപനത്തിന്റെ പേരും അവള്‍ തന്നെ നിശ്ചയിച്ചു.


അതൊക്കെ ഞാന്‍, നിവൃത്തികേടുകൊണ്ടു സഹിച്ചു; വരുന്നിടത്തു വെച്ചു് കാണാം എന്നു ഞാന്‍ ധൈര്യപ്പെട്ടു. അപ്പോഴാണ്‌ അടുത്ത ഡിമാന്റ്.

"വികാരിയച്ചനെക്കൊണ്ട്‌ കട ആശീര്‍വദിപ്പിക്കണം."

'ഹനന്‍ വെള്ളം തലയില്‍ വീഴിക്കണം' എന്ന അവളുടെ പിടിവാശിയും അംഗീകരിക്കാതെ തരമില്ലായിരുന്നു.

ഈയിടെ നടന്ന 'നെന്മാറ വേലയുടെ' കലാശക്കൊട്ട് പോലെ, ശ്രീമതിയുടെ അവസാനത്തേതും, സുപ്രധാനവുമായ തീരുമാനം, (ഇനിയുള്ള ഈയുള്ളവന്‍റെ ദിനചര്യകള്‍)എന്നെ അറിയിച്ചു.

"രാവിലെ അഞ്ചു മണിക്ക് ഉണരണം. അരമണിക്കൂര്‍ വ്യായാമം നിര്ബ്ബന്ധമായിട്ടു ചെയ്യണം. അതുകഴിഞ്ഞ്, ചെറു ചൂട് വെള്ളത്തില്‍ ഒരു കുളി. ആറേമുക്കാലിന് പള്ളിയില്‍ പോയിട്ടു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. എട്ടു മണിക്ക് പ്രഭാത ഭക്ഷണം. അതു കഴിഞ്ഞാല്‍ തൊഴില്‍ശാലയിലേക്ക് പുറപ്പെടണം. സൂര്യന്‍ അസ്തമിച്ചാല്‍ കട പൂട്ടിയിട്ടു വീട്ടില്‍ എത്തണം. പട്ടാപ്പകല്‍ ലഹരികള്‍ വര്‍ജ്ജിക്കണം. നിര്‍ബ്ബന്ധമാണെന്‍കില്‍, അത്താഴത്തിനുശേഷം ആകാം. സന്ധ്യാ നമസ്കാരത്തിനു വീട്ടില്‍ കാണണം. എന്താ ബുദ്ധിമുട്ടുണ്ടോ?"

സമ്മതിക്കാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ, ഉള്ള വെള്ളം കുടിയും കൂടി മുട്ടിപ്പോകാതിരിക്കാന്‍, ഞാന്‍ സമ്മതിച്ചു.

രാവിലെ കടയില്‍ എത്തിയാല്‍, മുതലാളിയും, തൊഴിലാളിയും, ടെക്നീഷ്യനും എല്ലാം ഞാന്‍ തന്നെ. കടയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും, ഒരു വനിതാ ഹെല്‍പ്പറേപ്പോലും അവള്‍ അനുവദിച്ചില്ല.

വനിതാ സംവരണം വന്നതോടു കൂടി, എന്റെ എളിയ ജീവിതം നായ നക്കി എന്ന്‍ പറഞ്ഞാല്‍, അതില്‍ അതിശയോക്തിയില്ല.

ഇന്നും വോട്ടു ചെയ്തിട്ട്‌, ഭൂലോകത്തുള്ള സകല വനിതകളെയും ജയിപ്പിക്കണം. എന്നിട്ട് അവര്‍ ഭരിക്കട്ടെ.
വനിതാ സംവരണം മൂലം ഈ ഞാന്‍ അനുഭവിക്കുന്ന ദുരിതം ബാക്കിയുള്ള പുരുഷ കേസരികളും കൂടെ അനുഭവിക്കട്ടെ. ഭാരതം മുഴുവന്‍ വനിതകള്‍ ഭരിക്കുന്ന ഒരു കാലം സ്വപ്നം കാണാന്‍ കൂടെ എനിക്ക് ഭയമാകുന്നു.