Thursday, April 28, 2011

Bookmark and Share

ഇനിയും ഞാന്‍ ഭരിക്കും!

ഭരണമിത്രയും ലഹരിയാണെങ്കി-
ലാസന്ന മരണത്തിലും ഞാന്‍ പറയാം.
പന്ത്രണ്ടു പെറ്റ പറയിക്കു പോലുമിപ്പോള്‍
വെറുമൊരു പതിമ്മൂന്നിനോടോ വിരോധം!

ആഗ്നിഹോത്രിയേയും, പാക്കനാരേയും
രജക നാറാണത്തു ഭ്രാന്തനേയും പെറ്റു.
കാരക്കലമ്മേയുംഅകവൂര്‍ ചാത്തനേം-
വടുതല നായരേം വള്ളോരിനേം പെറ്റു.

ഉപ്പുകൂറ്റനും പാണനാരും പിറകെ -
യുളിയന്നൂര്‍ പെരുംതച്ചനും പിറന്നു.
പന്ത്രണ്ടാമതീവായില്ലാക്കുന്നിലപ്പന്‍,
ഇനിപ്പതിമ്മൂന്നു വേണ്ടെന്നു പറയി!!

പതിമ്മൂന്നിന്റെ വോട്ടെടുപ്പും പിന്നെ,
പ്പതിമ്മൂന്നിന്റെ വിധിയെഴുത്തും.
ഞാന്‍ പാശ്ചാത്യനല്ല അയോഗ്യനും,
പിന്നെയീപ്പതിമ്മൂന്നെനിക്കെന്തുവാ?

ഇനി ചിലരുടെയെല്ലാം തലയുരുളും,
കബന്ധങ്ങള്‍ ഓരോന്നായിട്ടു വീഴും.
കബന്ധങ്ങളില്‍ ചവിട്ടിക്കയറിയിട്ടു
ഞാനീ ഭരണകുതന്ത്രങ്ങള്‍ മെനയും!

എണ്‍പത്തിമൂന്നിന്റെ അസ്കിതയും,
പതിമ്മൂന്നിന്റെയവലക്ഷണവും,
ഭരിക്കില്ലെന്നേയൊരിക്കലും, ഇനി
ഇതു പുറത്തറിയാത്തൊരു സത്യം!

Tuesday, April 12, 2011

Bookmark and Share

വനിതാസംവരണം എന്ന പുലിവാല്‍.

സമയം: രാവിലെ എട്ടുമണി.

"രാവിലെ ഭക്ഷണത്തിനു ദോശയും ചട്നിയും. വന്നു കഴിക്കാന്‍ നോക്ക്, എനിക്കു വേറെ ജോലിയുണ്ട്." സഹധര്‍മ്മിണിയുടെ മുന്നറിയിപ്പ്.

"എനിക്കു രണ്ടു ചപ്പാത്തിയും, കോഴിക്കറിയും മതി. ദോശ ഒരു സുഖമില്ലാത്ത ഭക്ഷണമാണ്." ഞാന്‍ ആവശ്യം ഉന്നയിച്ചു.

" പിന്നേ... ഒരു കയ്യില്‍ കുന്തവും, മറു കയ്യില്‍ പന്തവുമായിട്ടൊന്നുമല്ല മനുഷന്‍ ഭൂമിയില്‍ ജനിച്ചു വീഴുന്നത്."

"എനിക്ക് പിടികിട്ടിയില്ല." ഞാന്‍.

"അതേ.. കുന്തം കൊണ്ട്, ഭൂമിയിലെ സകല ജീവജാലങ്ങളെയും, ഞണ്ടിനേയും, ഞവിണിയെയും എല്ലാം കുത്തിപ്പിടിച്ചിട്ടു്, പന്തം കൊണ്ടു ചുട്ടു തിന്നാനല്ല, മനുഷ്യന്‍ ജനിച്ചത്‌. മനുഷ്യന് യോജിക്കുന്ന ആഹാരം, പഴങ്ങളും, പച്ചക്കറികളും ഒക്കെയാണ്." ശ്രീമതി അല്പം ഗൌരവത്തിലാണ്.

"എന്നാല്‍ പിന്നേ, ഒരു കയ്യില്‍ ദോശക്കല്ലും, മറു കയ്യില്‍ ചട്ടകവുമായിട്ടാണ്, മനുഷ്യന്‍ ഭൂമിയിലേക്കു വന്നത് എന്നു വേണം കരുതാന്‍ അല്ലേ?" ഞാനും വിട്ടു കൊടുത്തില്ല.

" പുരുഷന്മാര്‍ തന്നെ ഒട്ടും ശരിയല്ല. ജനിച്ചു വീഴുമ്പോള്‍ തുടങ്ങും കടിച്ചു വലി. അമ്പതു കഴിഞ്ഞിട്ടും സ്വൈര്യം തരില്ല എന്നു വച്ചാല്‍ കഷ്ടമാണ്. ഭരണം ഏല്‍പ്പിച്ചപ്പോള്‍, പാവം തോന്നിയിട്ടാണ്, ഞാന്‍ അടുക്കളപ്പണി നിങ്ങളെ എല്‍പ്പിക്കാത്തതു്. ഇനി മുതല്‍ തന്നത്താനെ വച്ചു വിളമ്പിക്കഴിക്കു്. കണ്ട ചത്തതും കൊന്നതുമൊക്കെ വെന്തു വേയിച്ചു കടിച്ചു വലിക്ക്. അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്." ചൂടിലാണ്.

"എന്നാപ്പിന്നെ ഞാന്‍ ഹോട്ടലില്‍ അഭയം പ്രാപിക്കാം. അവിടെയാണെങ്കില്‍, വല്ല കോഴിയോ മുയലോ ഒക്കെ പൊരിച്ചു കിട്ടും. വീട്ടില്‍ ഇഷ്ട ഭക്ഷണം കിട്ടാത്ത ഹതഭാഗ്യരായ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടിയാണ്, ഭൂലോകത്ത് ഹോട്ടല്‍ സൃഷ്ടിച്ചിരിക്കുന്നത്. അവിടെയാകുമ്പോള്‍, കാശു കൊടുത്താല്‍ മതിയല്ലോ, പെണ്ണുങ്ങളുടെ തെറി കേള്‍ക്കുന്നതിലും ഭേദമല്ലേ?"

"ബോധം വെച്ചു തുടങ്ങിയോ? ആണുങ്ങള്‍ക്ക് ഒന്നേ ആകാവൂ... എന്നാണു പ്രമാണം. എന്താണെന്നറിയാമോ? അതാണ്‌ 'വാക്ക്'. ഞാന്‍ സമ്മതിച്ചു. പക്ഷെ, ഹോട്ടലുകാര്‍ വെറുതെ ഭക്ഷണം തരുകയില്ലല്ലോ, പണമില്ലാത്തവന്‍ പിണമാണെന്നാണ് പറയുന്നത്. അതു കൊണ്ട്, പത്തു കാശുണ്ടാക്കാനുള്ള വഴി നോക്ക്, എന്നിട്ടാകാം ഹോട്ടലിലെ പൊറുതി."

"എനിക്കു പറമ്പില്‍ ആദായമുണ്ടല്ലോ, അതുമതി" ഞാന്‍ പതുക്കെ പിന്‍ വാങ്ങാന്‍ നോക്കി. പക്ഷെ വാമ ഭാഗം ഗൌരവത്തില്‍ ത്തന്നെയാണ്.

"അതു പണ്ട്! ഇപ്പോള്‍ പറമ്പില്‍ ഉള്ള ആദായം, ഞാനാണു കൈകാര്യം ചെയ്യുന്നത്. അതു നിങ്ങളുടെ മാഞ്ഞാനം കളിക്കു തരാന്‍ പറ്റില്ല. ഏറെ സുഖം നരകത്തിലേക്കു നയിക്കും എന്നാണു പഴമ്പുരാണം. അതു കൊണ്ട്, അറിയാവുന്ന എന്തെങ്കിലും ജോലികള്‍ ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ ശ്രമിക്കു്. ഭക്ഷണത്തിന്റെ കാര്യമല്ലേ, പോരായ്ക വന്നാല്‍ ഞാന്‍ പരിഗണിക്കാം. തല്‍ക്കാലം ഇന്നത്തേക്കു ദോശ കൊണ്ടു തൃപ്തിപ്പെടു് മനുഷ്യാ." ഭാര്യ മയപ്പെട്ടു തുടങ്ങിയോ?

കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴാണ്, കാര്യം ഇമ്മിണി ഗൌരവം തന്നെയാണെന്നു മനസ്സിലായത്‌.

"നേരം വെളുക്കുമ്പോള്‍ മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നു ഞെക്കിക്കളിക്കാതെ, എന്തെങ്കിലും ഉപകാരമുള്ള പണിയെടുക്കു്. സ്വന്തമായിട്ടു പത്തു കാശു സമ്പാദിച്ചാല്‍ അതിനൊരു സുഖമുണ്ട്. കുറെ വിവരക്കേടു് എഴുതിപ്പിടിപ്പിച്ചിട്ടു്, ബ്ലോഗാണ്, കഥയാണ്, കവിതയാണ് എന്നൊന്നും പറഞ്ഞാല്‍, വയറ്റിലോട്ടു ഒന്നും പോകില്ല, അതുകൊണ്ട് തന്നെ, വയറ്റില്‍ നിന്നും ഒന്നും പോകില്ല."

" വയസ്സ് കാലത്ത്, നീ എന്നെക്കൊണ്ട് അധ്വാനിപ്പിച്ചിട്ടു്, അന്നം തരാനാണോ പദ്ധതി?കഷ്ടമാണ്."

"ഒരു കഷ്ടവുമില്ല, പെന്‍ഷന്‍ പ്രായം ആകണമെങ്കിലും, ഇനിയും മൂന്നാലു കൊല്ലം കൂടിയുണ്ട്. പറ്റുന്ന ജോലി ചെയ്‌താല്‍ മതി. അടുത്ത ടൌണില്‍ ഒരു കമ്പ്യൂട്ടര്‍ ഷോപ്പു് തുടങ്ങി നോക്ക്. അതിനാണെന്‍കില്‍, ഞാന്‍ മൂലധനം മുടക്കിത്തരാം. പലിശ വേണ്ട. അടുത്ത വര്‍ഷം, എന്റെ മുതലില്‍ കള്ളന്‍ കയറാതെ തിരിച്ചു തന്നാല്‍ മതി."

അവളുടെ ഉദാര മനസ്സിന് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.

അങ്ങനെ, ഏതാനും ആഴ്ചകള്‍ കഴിഞ്ഞു. അടുത്ത ടൌണില്‍ ഒരു പീടിക മുറി സംഘടിപ്പിച്ചു. മുന്നിലും പിന്നിലും എല്ലാം ചില്ലിട്ടു ഭംഗിയാക്കി. സ്ഥാപനത്തിന്റെ പേരും അവള്‍ തന്നെ നിശ്ചയിച്ചു.


അതൊക്കെ ഞാന്‍, നിവൃത്തികേടുകൊണ്ടു സഹിച്ചു; വരുന്നിടത്തു വെച്ചു് കാണാം എന്നു ഞാന്‍ ധൈര്യപ്പെട്ടു. അപ്പോഴാണ്‌ അടുത്ത ഡിമാന്റ്.

"വികാരിയച്ചനെക്കൊണ്ട്‌ കട ആശീര്‍വദിപ്പിക്കണം."

'ഹനന്‍ വെള്ളം തലയില്‍ വീഴിക്കണം' എന്ന അവളുടെ പിടിവാശിയും അംഗീകരിക്കാതെ തരമില്ലായിരുന്നു.

ഈയിടെ നടന്ന 'നെന്മാറ വേലയുടെ' കലാശക്കൊട്ട് പോലെ, ശ്രീമതിയുടെ അവസാനത്തേതും, സുപ്രധാനവുമായ തീരുമാനം, (ഇനിയുള്ള ഈയുള്ളവന്‍റെ ദിനചര്യകള്‍)എന്നെ അറിയിച്ചു.

"രാവിലെ അഞ്ചു മണിക്ക് ഉണരണം. അരമണിക്കൂര്‍ വ്യായാമം നിര്ബ്ബന്ധമായിട്ടു ചെയ്യണം. അതുകഴിഞ്ഞ്, ചെറു ചൂട് വെള്ളത്തില്‍ ഒരു കുളി. ആറേമുക്കാലിന് പള്ളിയില്‍ പോയിട്ടു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക. എട്ടു മണിക്ക് പ്രഭാത ഭക്ഷണം. അതു കഴിഞ്ഞാല്‍ തൊഴില്‍ശാലയിലേക്ക് പുറപ്പെടണം. സൂര്യന്‍ അസ്തമിച്ചാല്‍ കട പൂട്ടിയിട്ടു വീട്ടില്‍ എത്തണം. പട്ടാപ്പകല്‍ ലഹരികള്‍ വര്‍ജ്ജിക്കണം. നിര്‍ബ്ബന്ധമാണെന്‍കില്‍, അത്താഴത്തിനുശേഷം ആകാം. സന്ധ്യാ നമസ്കാരത്തിനു വീട്ടില്‍ കാണണം. എന്താ ബുദ്ധിമുട്ടുണ്ടോ?"

സമ്മതിക്കാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലല്ലോ, ഉള്ള വെള്ളം കുടിയും കൂടി മുട്ടിപ്പോകാതിരിക്കാന്‍, ഞാന്‍ സമ്മതിച്ചു.

രാവിലെ കടയില്‍ എത്തിയാല്‍, മുതലാളിയും, തൊഴിലാളിയും, ടെക്നീഷ്യനും എല്ലാം ഞാന്‍ തന്നെ. കടയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയെങ്കിലും, ഒരു വനിതാ ഹെല്‍പ്പറേപ്പോലും അവള്‍ അനുവദിച്ചില്ല.

വനിതാ സംവരണം വന്നതോടു കൂടി, എന്റെ എളിയ ജീവിതം നായ നക്കി എന്ന്‍ പറഞ്ഞാല്‍, അതില്‍ അതിശയോക്തിയില്ല.

ഇന്നും വോട്ടു ചെയ്തിട്ട്‌, ഭൂലോകത്തുള്ള സകല വനിതകളെയും ജയിപ്പിക്കണം. എന്നിട്ട് അവര്‍ ഭരിക്കട്ടെ.
വനിതാ സംവരണം മൂലം ഈ ഞാന്‍ അനുഭവിക്കുന്ന ദുരിതം ബാക്കിയുള്ള പുരുഷ കേസരികളും കൂടെ അനുഭവിക്കട്ടെ. ഭാരതം മുഴുവന്‍ വനിതകള്‍ ഭരിക്കുന്ന ഒരു കാലം സ്വപ്നം കാണാന്‍ കൂടെ എനിക്ക് ഭയമാകുന്നു.











Monday, March 21, 2011

Bookmark and Share

ചിരിയഞ്ചുതരം

പിതാമഹര്‍ക്കെന്നുമഞ്ചുചിരി
ഇളംചിരി ചെറുചിരി പുഞ്ചിരി
യീക്കൊലച്ചിരിയഹങ്കാരച്ചിരി

ഇളംചിരിയിമയിലെങ്കില്‍
ചെറുചിരിയേവര്‍ക്കുംസുഖം
പുഞ്ചിരിയാണു പുഷ്പാര്‍ച്ചന

കൊലച്ചിരിയും സഹിക്കാം
പക്ഷേയീയഹങ്കാരമെനിക്കു
സഹിക്കവയ്യയീയഹങ്കാരച്ചിരി

Monday, March 7, 2011

Bookmark and Share

മംഗളം, മനോജ്ഞം, മനോഹരം.


കാഴ്ച തന്നതീശ്വരന്‍
കരങ്ങള്‍ തന്നതും ഭവാന്‍
ഈ നിമിഷമെനിക്കുതന്ന
നിനക്കു സ്തോത്രം, മംഗളം.
----------------------
മനസ്സുകൊണ്ടെങ്കിലും
ഇവരെ അനുഗ്രഹിച്ച,
സകല സോദരര്‍ക്കും
നന്ദിയേകിടുന്നു ഞാന്‍.

Tuesday, February 15, 2011

Bookmark and Share

അപ്പച്ചന്റെ അകാല പ്രണയം.

ന്തര്‍ദ്ദേശീയ മോഡല്‍ നവോമി കാംപ് ബെല്ലിനെ കല്യാണം കഴിച്ചിട്ട്,
ഞ്ചാറു കാപ്പിരിപ്പിള്ളേരുടെ തന്തയാകണം എന്നായിരുന്നു മനസ്സിലെ ഒരാഗ്രഹം!
മ്പതു വയസ്സുകഴിഞ്ഞെങ്കിലും, മനക്കോട്ട കെട്ടുന്നതു മഹാപാപമോന്നുമല്ലല്ലോ?
തു കൊണ്ട്, ഒരു സുവര്‍ണ്ണാവസരത്തിനു വേണ്ടി, ജാഗ്രതയോടെ കാത്തിരിക്കാന്‍ തീരുമാനിച്ചു.

"തിരാവിലെ ഉണരുന്ന പക്ഷികള്‍ക്ക് കൂടുതല്‍ പുഴുക്കളേക്കിട്ടും"
(പ്പോള്‍, അതിരാവിലെ ഉണരുന്ന പുഴുക്കളുടെ ജീവിതവും കട്ടപ്പുക) എന്നൊരു പഴഞ്ചൊല്ല്,
രോ, പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. താന്‍ പാതി, ദൈവം പാതി എന്നാണല്ലോ പ്രമാണം.
ര്‍ദ്ധ
സെഞ്ചുറി ആഘോഷിച്ച സ്ഥിതിക്ക്, എന്റെ പാതിയായ, എന്റെ ധര്‍മ്മപത്നിയെ,
വരെ അവരുടെ പാട്ടിനു വിടാം! (പാവം , ഇനിയെങ്കിലും അല്‍പ്പം, സ്വസ്ഥമായിട്ടൊന്നു വിശ്രമിക്കട്ടെ)

ഖിലേന്ത്യാ ദിവ്യന്മാര്‍ നടത്തുന്ന, സൌന്ദര്യ വര്ദ്ധക സ്ഥാപനങ്ങളിലെല്ലാം ദിവസവും കയറിയിറങ്ങി,
ടിമുടി മാറ്റം വരുത്തി, തലയെല്ലാം കറുത്ത പെയിന്റടിച്ചു. കീഴ്ചുണ്ടിനു താഴെ ഒരു ആടു താടിയും ഫിറ്റ്ചെയ്തു.
തുവരെയുള്ള സകല സൌന്ദര്യ സങ്കല്പങ്ങളും, സഫലമാകുമെന്നു കരുതി, പല കാര്യങ്ങളും കാറ്റില്‍പ്പറത്തി,
തുവരെ താലോലിച്ചു വളര്‍ത്തിയ എന്റെ കൊമ്പന്‍മീശ വെട്ടി! (ഒരു ജെന്റില്‍മാന്‍ ലുക്ക്‌ എന്ന സങ്കല്പം)

കെ മൊത്തം
, ടോട്ടലില്‍ ഒരു വില്‍ സ്മിത്തിന്റെ രൂപ സാദൃശ്യം ഒക്കെ വരുത്തി. പത്തു പന്ത്രണ്ടു ഫോട്ടോകള്‍,
തും, (പല പല പോസുകളില്‍) ബൂലോക വലയിലേക്ക് കയറ്റുമതി ചെയ്തിട്ട്, സോര്‍പ്പിയോ, സ്കോര്‍പിയോ, ഫ്രിക്കന്‍ നകള്‍, മുതലായ സൈറ്റുകളിലെല്ലാം പേരെഴുതിച്ച്, പാട്ടച്ചീട്ടു കരസ്ഥമാക്കി, തിരച്ചില്‍ തുടര്‍ന്നു.
അംഗത്വം ഉറപ്പാക്കിയിട്ട്, കാലാകാലം, രാപ്പകല്‍, ഇന്റര്‍ നെറ്റില്‍ത്തന്നെ എന്റെ ജീവിതത്തിനെ തളച്ചിട്ടു.

വിടെ, കിട്ടാവുന്ന ഓണ്‍
ലൈന്‍ ഡേറ്റിങ്ങ് സൈറ്റുകളിലെല്ലാം കയറിയിറങ്ങി. ചാറ്റിങ്ങ്, ചീറ്റിംഗ്,
രാന്റെ ഭാരയയെചീറ്റിങ്ങ്, മുതലായ കലാപരിപാടികളെല്ലാം, വളരെ തന്മയത്വത്തോടു കൂടി അഭിനയിച്ചു.
വതരിപ്പിച്ചു നോക്കി, എന്നിട്ടെന്താ? ഈ നാട്ടില്‍ രക്ഷയില്ലെന്നല്ലാ, രക്ഷപെടില്ല!! ക്യാ ഫലം? നോ ഫലം!

ങ്ങനെ, ഒരു സുപ്രഭാതത്തില്‍, എന്റെ സകല (ദുര്‍)മോഹങ്ങളും, സങ്കല്പങ്ങളും സാക്ഷാത്കരിക്കാന്‍,
ഫ്രിക്കയില്‍ നിന്നൊരു കാപ്പിരിക്കുട്ടി, ഒരു കപ്പിരിക്കോമളാംഗി, എനിക്കീമെയില്‍ രൂപത്തില്‍ വന്നു.
വളൊരു നീഗ്രോ ആണെങ്കിലും, എന്നേ ഇഷ്ട്ടപ്പെട്ടു, എന്നേ മാത്രം കല്യാണം കഴിക്കാനവള്‍ക്കു മോഹം.
വള്‍ക്കു ബോളീവിയായില്‍ ഒരു നൂറേക്കര്‍ വാങ്ങിയിട്ടവിടെ, ഒപ്പം വസിക്കണം, കുറേ മക്കളേ പെറ്റു കൂട്ടണം.

ത്ഭുതം തോന്നുന്ന രീതിയില്‍ അവളെഴുതിയതെന്തെന്നാല്‍, അവളൊരു പഞ്ച പാവം, പെണ്‍കുട്ടിയാണ്,
വള്‍ക്കൊത്തിരി സ്വത്തുണ്ട്, അവളുടെ പിതാവിന്റെതാണ്, പരലോകം പൂകിയ പിതാവു നിക്ഷേപിച്ചതാണ്.
തു സ്വന്തമാക്കണമെങ്കില്‍, അഞ്ചാറു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണം, ടാക്സാണു മുഖ്യമാന വിഷയം.
മ്പതു കോടിക്കധിപനാകണേല്‍, ബോളീവിയായില്‍ വസിക്കണേല്‍, ഞാന്‍ വെറുമൊരഞ്ചാറു ലക്ഷം മുടക്കാന്‍!

ഞ്ചാറു ലക്ഷം മുടക്കിയാല്‍, യുവത്വം തിരിച്ചു കിട്ടിയില്ലെങ്കിലും, ബോളീവിയായില്‍ കാപ്പിരിയൊത്തു വസിക്കാം.
മ്പതുകഴിഞ്ഞ പാവത്തിനെ, എന്റെ പാവം ഭാര്യയെ, വലിയ പോല്ലാപ്പില്ലാതെ, മൊഴി ചൊല്ലിയിട്ടു തടിയെടുക്കാം.
ഞ്ചാറു പവനുമായിട്ടു വന്നു കയറിയ, ഇവള്‍ക്കെന്നേ ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനൊന്നും അവകാശമില്ലല്ലോ?
ഹോരാത്രം കഷ്ടപ്പെട്ട്, ഇവളെയും ഞാന്‍, ഇത്രയും കാലം, സസുഖം, സസന്തോഷം പോറ്റി സംരക്ഷിച്ചതല്ലേ?

ക്കാലത്തെ എന്റെ ദാരിദ്ര്യം മൂലം, ഒരു അഞ്ചാറു ലക്ഷം രൂപാ, ഗ്രാമീണ ബാങ്കില്‍ നിന്ന തല്‍ക്കാലം കടമെടുത്തു.
വളുടെ കറുത്ത, കാപ്പിരി ആഗ്രഹങ്ങളുടെ, പൂര്‍ത്തീകാരണങ്ങള്‍ക്കായിട്ടു ഞാന്‍, മുംബായിലേക്കു തീവണ്ടി കയറി.
ന്ധേരിയില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍, അപ്പച്ചന്‍ എന്ന പേരില്‍ ഞങ്ങള്‍ക്കായിട്ടു വലിയൊരു മുറിയെടുത്തു.
വകാശമുണ്ടെന്ന അവകാശത്തോടെ, പിറ്റേന്ന് തന്നെ, ഒരു ടൊയോട്ട കാറില്‍, അവള്‍ അങ്ങോട്ടോടിയെത്തി.

തൊരു മധുവിധു ഒന്നുമല്ലെങ്കിലും, മധുരിക്കുന്ന ജീവിതം, ഇതാണു ജീവിതം, ഇതു തീരല്ലേ എന്നു ഞാനാഗ്രഹിച്ചു.
ന്ധേരിയിലെ, ഒരു മധുരാലസ്യത്തില്‍, ഒരു മയക്കത്തില്‍, മുഖവുരയൊന്നുമില്ലാതെ, അവളെന്നോടു വിട പറഞ്ഞു.
തുമൊരു മധുര പ്രതീക്ഷയായി മനസ്സില്‍ സ്വീകരിച്ചിട്ടു, ശുഭപ്രതീക്ഷയോടെ, മാസങ്ങളോളം ഞാന്‍ കാത്തിരുന്നു.
തുവരെയുള്ള സകല സങ്കല്‍പ്പങ്ങളും, സകല മോഹങ്ങളും, തകിടംമറിച്ചിട്ടു സകല പത്രത്തിലും വാര്‍ത്ത വന്നൂ.

തിയാന്‍ പോയിട്ടു മാസങ്ങളായി. എനിക്കും ജീവിക്കണം, ഈ അനാഥത്വം, ഞാന്‍ സ്ഥിരമായി സഹിക്കണോ?
ടുത്തെങ്ങാനുമാണെങ്കില്‍, ഉടനെ ഓടിഎത്തണം, പ്രിയാ എന്റെയനാഥത്വം എന്നെ, എന്നും നിസ്സഹായയാക്കുന്നു,
വിവേകമല്ലാ, അമ്പതു കഴിഞ്ഞെങ്കിലും, അബലയായതുകൊണ്ട്, ഒരാണ്‍തുണയില്ലാത്ത ഞാനും വിഷമിക്കുന്നു.
ടുത്ത മാസം, ഞാന്‍ പുനര്‍ വിവാഹം ചെയ്യും, ഇതൊരു മുന്നറിയിപ്പു മാത്രമായിട്ടു കരുതി, എന്നോടു ക്ഷമിക്കൂ...?

തൊരു നൈജീരിയന്‍ തട്ടിപ്പാണെന്നും, പുതു ജീവിതമല്ലെന്നും, വിഡ്ഢിത്തമാണെന്നും, തിരിച്ചറിഞ്ഞ ഞാന്‍,
കാല വാര്‍ദ്ധക്യത്തില്‍, അടിസ്ഥാനപരമായിട്ടെന്റെ അടിത്തറയിളകി, അകാല മരണത്തെ ഞാനാഗ്രഹിച്ചു.
തുപോലൊരു പോഴത്തം, ഈമെയില്‍ രൂപത്തില്‍, ഇനിയും പലര്‍ക്കും വരാം, വരാതിരിക്കട്ടെ ജീവിതത്തില്‍.
യില്യം നാളില്‍ ജനിച്ചിട്ടെന്താ ഫലം? ആകാര സൗഷ്ടവം, ആപാദചൂഡമായിട്ടെന്നും നമ്മളേ രക്ഷിക്കുമോ?

Friday, February 4, 2011

Bookmark and Share

വസുന്ധരേ നീ ക്ഷമിക്കൂ .

ഓടിഞാനല്ലാരും ഓടിച്ചതല്ല്ലാ
ഓടിത്തളര്‍ന്നു ഞാന്‍ പക്ഷെ-
പലകുറി പാഞ്ഞു പാഞ്ഞിട്ടെന്റെ
യീക്കാലിന്റെ പേശികള്‍ മുറ്റി.

കമ്പ്യുട്ടര്‍ വന്നൂ കഥയാകെ മാറി-
കാലിനില്ലാ തികച്ചും പ്രസക്തി.
കൈകള്‍ പ്രവര്‍ത്തിച്ചു പിന്നെ-
യീക്കൈകള്‍ ബലിഷ്ടങ്ങളായി.

പുതു ലോകം പുതു ജ്ഞാനം
,
പുതുലോകത്തെല്ലാമനര്‍ത്ഥം.
വസുന്ധരേ നീ ക്ഷമിക്കെന്റെ

തലയാണു സര്‍വ്വം സുശക്തം.

കൈ കാലുകള്‍ ശോഷിച്ചു-

തലമാത്രമിപ്പോഴും ചരിതം.
ഒരുനാള്‍ തലയുരുണ്ടുരുണ്ടു-
പോയീ അനര്‍ഥങ്ങള്‍ തേടി.

വിവരമില്ലാത്തവര്‍ വിദ്യാവിഹീനര്‍
എന്റെതല കൊണ്ടു കാല്‍പ്പന്തു കെട്ടി
അവര്‍ തലങ്ങും വിലങ്ങും കളിച്ചെന്റെ

മരമണ്ടന്‍ തലയുടെ രൂപം തിരുത്തി!!


-------------------------------------------------------------------------------
അത്യന്താധുനിക കവികള്‍ എന്നോടു പൊറുക്കണം. ഇതേതോ ഒരു ഭ്രാന്തന്റെ ജല്പനമായിട്ടു കരുതേണമേ
എന്നൊരു അപേക്ഷ!


Friday, January 7, 2011

Bookmark and Share

പ്രിയതമേ, മാപ്പ്‌.

"മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്ത്യാ നീ...കൂടെപ്പോരുംനിന്‍ ജീവിത ചെയ്തികളും... "

ഇതെന്താ എല്ലാവരും കൂടി ഒപ്പീസ് പാടുന്നത്? എന്താ എന്റെ മുറ്റത്തൊരു ആള്‍ക്കൂട്ടം! ടാര്‍പ്പായ വലിച്ചു കെട്ടിയിട്ടുണ്ട്. താഴെ അഞ്ചാറു വണ്ടികളും കിടപ്പുണ്ട്. ചന്ദനത്തിരിയുടെ രൂക്ഷ ഗന്ധം അന്തരീക്ഷത്തില്‍! അവളുമുണ്ടല്ലോ! ഇവളിതുവരെ കരച്ചില്‍ നിര്ത്തിയില്ലേ? എപ്പോഴും കരയാന്‍ മാത്രം വിധിക്കപ്പെട്ട ഒരു സ്ത്രീജന്മം.

"പോസ്റ്റു മോര്‍ട്ടം കഴിഞ്ഞു ബോഡി കിട്ടാന്‍ വൈകി. സംസ്കാരം അഞ്ചു മണിക്കാണ്." എന്നാരോ അടക്കം പറയുന്നു.

ആരേക്കുറിച്ച് ആണ്, ആവോ? മുറ്റത്തെ ബഞ്ചില്‍ ഒരു ശവപ്പെട്ടി! തലക്കല്‍ എരിയുന്ന ചന്ദനത്തിരികള്‍. സൂക്ഷിച്ചു നോക്കി. അയ്യോ...
ഇതു ഞാനല്ലേ!!? എന്നെ എന്തിനാ ശവപ്പെട്ടിയില്‍ വച്ചിരിക്കുന്നത്!!? അതോ, ഞാന്‍ മരിച്ചോ!? ഏയ്‌, അങ്ങനെ വരാന്‍ സാധ്യതയില്ല. ഇനി സ്വപ്നമാണോ? ഒന്നു നുളളി നോക്കാം! നുള്ളാന്‍ കഴിയുന്നില്ലല്ലോ!

ദൈവമേ... എനിക്കു ശരീരമില്ല! കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ നിന്നാണല്ലോ, എന്റെ ബോധം നഷ്ടപ്പെട്ടത്?പിന്നെ ബോധം തെളിഞ്ഞില്ലേ? ഒരെത്തും പിടിയും കിട്ടുന്നില്ല. ഒരു പിടി ചോദ്യങ്ങള്‍! ഉത്തരം കിട്ടാതെ ഞാന്‍ വിഷമിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ഓരോന്നായിട്ടു കണ്‍ മുന്നിലേക്കു തെളിഞ്ഞു വരാന്‍ തുടങ്ങി....

രാവിലെ ഞങ്ങള്‍ രണ്ടു പേരും കൂടി വരാന്തയില്‍ ഇരിക്കുകയായിരുന്നു. അവള്‍ എന്നെ ചാരിയിരുന്നു ചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു.
"കുട്ടായീ"സ്നേഹം കൂടുമ്പോള്‍, എന്റെ ഭാര്യ അങ്ങനെയാ വിളിക്കാറുള്ളത്.
"എന്തോ" ഞാന്‍ വിളി കേട്ടു.

"കുട്ടായീ...എന്റെ കെട്ടിയോനേ, നിങ്ങളിന്നു കുടിക്കല്ലേ, ആകെയൊരു കോലമായി. നേരത്തു ഭക്ഷണവുമില്ല, അതിനു പുറമേ വെയിലു കൊണ്ടുള്ള ജോലീം. അതു കഴിഞ്ഞു കുറെ വെടക്കു കള്ളും കുടിക്കും.പോരേ."
അവളെന്റെ
മുടിയികളില്‍ക്കൂടി വിരലോടിച്ചു കൊണ്ടിരുന്നു.

"
ഇല്ലെടീ പെണ്ണെ, നിര്‍ത്തി, സത്യം."
(
ഞാനിതെത്രയാവര്ത്തി പറഞ്ഞിരിക്കുന്നു.)

"നിങ്ങള്‍ക്കെന്തെങ്കിലും വന്നാല്‍, എനിക്കും ഈ കുഞ്ഞുങ്ങള്‍ക്കും വേറെ ആരാ ഉള്ളത്? ഒട്ടും കുടിക്കേണ്ട എന്നൊന്നും ഞാന്‍ പറയുന്നില്ല, വൈകുന്നേരം ഇത്തിരി വല്ലോം കഴിച്ചോ. അതെങ്ങനാ, ഇത്തിരി കുടിച്ചാല്‍പ്പിന്നെ, നിങ്ങള്‍ക്കു ഭ്രാന്താ മനുഷ്യാ! എന്നെയും കുഞ്ഞുങ്ങളെയും എന്നും ഉപദ്രവിക്കും, പിറ്റേ ദിവസം നിങ്ങള്‍ക്കൊന്നും ഓര്‍മ്മ ഉണ്ടാവില്ല, അതു നിങ്ങള്‍ അറിയുന്നില്ല, എന്റെ കുട്ടായി അല്ലേ, കുടിക്കല്ലേ."

"
ഇല്ലെടീ പെണ്ണേ, ഞാന്‍ സമ്മതിച്ചു."

മുടിയിഴകളിലെ തഴുകല്‍, തലോടല്‍, എപ്പോഴോ എന്നെ ഒരു സുഖ നിദ്രയിലെക്കാനയിച്ചു.

"ദേ ഉറങ്ങിയോ? എന്നാല്‍പ്പിന്നെ, അകത്തു പോയി കിടന്നുറങ്ങ്. ക്ഷീണമാണെങ്കില്‍, ഇന്നു പണിക്കു പോകണ്ട. താന്‍ ചത്തു മീന്‍പിടിച്ചിട്ട്, ഇതാര്‍ക്കു തിന്നാനാ? ഹല്ല പിന്നെ."

"ഞാനുറങ്ങുന്നില്ല, പണിക്കു പോകാതിരിക്കാന്‍ പറ്റില്ല, നീയൊരു നൂറു രൂപയിങ്ങു താ. ഇത്തിരി ബീഡിയും മറ്റും വാങ്ങണം."

അവളോടു രൂപയും വാങ്ങിയിറങ്ങുമ്പോള്‍, അഭിമാനം തോന്നി. സ്വത്തും മുതലും ഇല്ലെങ്കിലെന്താ, ഇവളല്ലേ എന്റെ സമ്പാദ്യം. അവളെ വിഷമിപ്പിക്കരുത്. പാവം എന്നെക്കൊണ്ട് ഒത്തിരി ബുദ്ധിമുട്ടുന്നുണ്ട്.

ഭയങ്കര
ക്ഷീണം. ഒരു ചെറുതടിച്ചാല്‍, ക്ഷീണം മാറുകയും ചെയ്യും, വലിയ കുഴപ്പവുമില്ലല്ലോ. ങാ.. സാരമില്ല. സ്വയം സമാധാനിച്ചു. പണി സ്ഥലത്തേക്കു പോകുന്നതിനു പകരം, അങ്ങാടിയിലേക്കു തിരിച്ചു.

കുറച്ചായിട്ടാണു തുടങ്ങിയത്. പലപ്പോഴായിട്ട്, അളവ്‌ ഏറെയായി. വൈകുന്നേരമായപ്പോഴേക്കും മനസ്സിന് ആകെയൊരു താളപ്പിഴ.

ഇവളിതെന്തു വിചാരിച്ചു?ഞാനെന്താ അവളുടെ വേലക്കാരനോ? ഭര്‍ത്താവിനെ ഭരിക്കുന്ന ഭാര്യ. ഞാന്‍ അധ്വാനിച്ചു പോറ്റുന്നവള്‍ എന്നെ നിയന്ത്രിക്കുന്നു. ഇതെന്തു ന്യായം?ഇതു ശരിയല്ല. ഇവള്‍ ശരിയല്ല. എനിക്കൊന്നും മനസ്സിലാകുന്നില്ല, മനസ്സിലായില്ല. പിന്നെയും കുറച്ചു കൂടെ കുടിച്ചു.

വീട്ടിലോട്ടു കയറിയപ്പോഴേക്കും തുടങ്ങി, അവള്‍ അലമുറയിടല്‍.

"എന്താടീ ഇരുന്നു മോങ്ങുന്നേ? നിന്റപ്പന്‍ ചത്തോ? വഴീന്നു മാറി നില്‍ക്കടീ."

"എന്റെ കുട്ടായീ, നിങ്ങള്‍ നന്നാകത്തില്ല, കുടിക്കല്ലേന്നു ഞാന്‍ രാവിലെ കരഞ്ഞു പറഞ്ഞതാ, മനുഷ്യന്‍ കേട്ടില്ല. ഇങ്ങനെ തുടങ്ങിയാല്‍, ഞാനെന്തു ചെയ്യും എന്റീശ്വരാ?"

"മിണ്ടിപ്പോകരുത്, നീ വല്യ പ്രമാണം പറഞ്ഞാല്‍, ചവുട്ടി നിന്റെ ഇടപാടു തീര്‍ക്കും ഞാന്‍. പു..ല്ലേ "

"ഇങ്ങോട്ടു കെട്ടിഎടുത്തപ്പോ തുടങ്ങിയതാണല്ലോ ചവിട്ടും തൊഴീം, ഇന്നത്തെക്കാലത്തു ചുമ്മാ ചവിട്ടും തൊഴീം കൊള്ളാന്‍ ആരേം കിട്ടുകേല. "അവള്‍ക്കു തേങ്ങലടക്കാന്‍ കഴിഞ്ഞില്ല.

"ധിക്കാരം പറയുന്നോ? വാടീ ഇവിടെ, മുട്ടുകുത്തി നില്‍ക്കടീ."

പാവത്തിനു വേറെ പോംവഴി ഒന്നും ഇല്ലായിരുന്നല്ലോ. അവള്‍ എന്റെ മുന്‍പില്‍ മുട്ടു കുത്തി നിന്നു. ഒന്നും മന:പ്പൂര്‍വമായിരുന്നില്ല, ഒരടി കൊടുത്തു. കണക്കു തെറ്റിയോ, എന്നൊരു സംശയം തോന്നാതിരുന്നില്ല. അടിച്ചതു പുറം കൈക്കായിരുന്നെങ്കിലും, മൂക്കില്‍ക്കൂടി കുടു കുടാന്നു ചോരയൊഴുകി. ശ്ശോ! ഇതു വേണ്ടിയിരുന്നില്ല. അല്ല, അവള്‍ അടി ചോദിച്ചു വാങ്ങിയതല്ലേ?

"ഞാനാ അപ്പച്ചന്‍ ചേട്ടനെ വിളിച്ചു പറയാന്‍ പോകുവാ" കരച്ചിലിനിടക്ക് അവള്‍ പറഞ്ഞു.

"എന്തോ..? അപ്പച്ചനിങ്ങു വന്നാല്‍ എന്നെ അങ്ങോട്ട്‌ ഒലത്തും, അവനെന്താ നിന്റെ മറ്റവനാണോടീ? എരണം കെട്ടവളെ?"എന്റെ നിയന്ത്രണം എപ്പോഴേ നഷ്ടപ്പെട്ടിരുന്നല്ലോ.

"ഇനി കുടിക്കുകേലെന്നും, എന്നെ ഉപദ്രവിക്കുകേലെന്നും, നിങ്ങളിന്നലെ മനുഷ്യനോടു സത്യം ചെയ്തതല്ലേ? ദേ എന്റെ മൂക്കില്‍ക്കൂടി ചോര വരുന്നു, എന്നെ ആശുപത്രീല്‍ കൊണ്ടു പോ... കുട്ടായീ, ഞാന്‍ മരിച്ചു പോകും."

അവള്‍ കരഞ്ഞു കൊണ്ടാണു പറയുന്നത്, എന്നുവെച്ചു തോറ്റു കൊടുക്കേണ്ട ബാധ്യതയൊന്നും എനിക്കില്ലല്ലോ.
".. നീ മരിച്ചാല്‍, അങ്ങു മരിക്കും, വേണ്ടി വന്നാല്‍ ഞാന്‍ വേറൊന്നു കെട്ടും. ഒന്നു പോടീ അവിടുന്ന്."ഞാനലറി.

"നിങ്ങള് കെട്ടുന്നെങ്കില്‍, കെട്ട്. അതിനു മുമ്പ്, കുടുംബം കുട്ടിച്ചോറാക്കണമെന്നുണ്ടോ? ഇങ്ങനെയുണ്ടോ, മനുഷ്യനു ദുഷ്ടത?ദുഷ്ടന്‍!"

അവളതു പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞാന്‍ അവസരം കൊടുത്തില്ല, കരണക്കുറ്റി നോക്കി രണ്ടെണ്ണം, പട പടാന്നു പൊട്ടിച്ചു. ചെവിയില്‍ നിന്നും, മൂക്കില്‍ നിന്നും ചോരയൊഴുകി. ഇനിയിപ്പോള്‍ എന്തു ചെയ്യും? ഒന്നും മന:പൂര്‍വ്വമല്ലായിരുന്നു. എന്റെ ഭാഗത്താണല്ലോ ന്യായം. അടി അവള്‍ ഇരന്നു വാങ്ങിയതല്ലേ? അവള്‍ക്കൊന്നു മിണ്ടാതിരുന്നു കൂടായിരുന്നോ? ങാ..സാരമില്ല, ആശുപത്രിയില്‍ കൊണ്ടു പോയേക്കാം.

"എടിയേ.. എടീ പെമ്പ്രന്നോരേ, സാരമില്ല, നീയിങ്ങു വാ.."

വിളിച്ചു
കൂവിക്കൊണ്ട്, വീടിനകത്തും പുറത്തുമെല്ലാം അന്വേഷിച്ചു. അവളെ ക്കണ്ടില്ല, പാവം ഇനി വല്ല അവിവേകവും കാണിക്കുമോ? പാതിരായ്ക്ക് അവള്‍ എവിടെപ്പോയി?ഇനി അവളുടെ വീട്ടില്‍ പോയോ?
"വരുമായിരിക്കും"ഞാന്‍ സ്വയം സമാധാനിച്ചു. കുപ്പിയില്‍ ബാക്കി യിരുന്നത് കൂടി എടുത്തു കഴിച്ചിട്ടു കട്ടിലില്‍ കയറിക്കിടന്നു.

അതിരാവിലെ എഴുന്നേറ്റു, ആകെയൊരു മാന്ദ്യം. അല്‍പ്പം കഴിച്ചിരുന്നേല്‍ ക്ഷീണം മാറുമായിരുന്നു. പണി സ്ഥലത്തു മിച്ചം പറ്റാ
ണ്. പത്തു രൂപ കയ്യിലില്ല. അതിനിടെക്ക് ഇവളെങ്ങോട്ടു പോയി?

രണ്ടും കല്‍പ്പിച്ചു പണി സ്ഥലത്തേക്ക് നടന്നു.
ഒരു മണിക്കൂര്‍ കഴിഞ്ഞില്ല, അവളുടെ ആങ്ങളമാര്‍ രണ്ടു പേര്‍ അങ്ങോട്ടു വന്നു. ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല. രണ്ടു പേരും മാറി മാറി എന്നെ അടിച്ചു. പല പ്രാവശ്യം എന്റെ കൈ, എളിയിലെ കത്തിപ്പിടിയിലേക്കു പോയതാണ്. രണ്ടിനേം കുത്തിക്കീറിയാലോ എന്നു പോലും മനസ്സില്‍ തോന്നിതാണ്. ഞാനായിട്ട് ഇനിയൊന്നും വേണ്ട എന്നു വെച്ചു.

പണി സ്ഥലത്തെ, സഹ
പ്രവര്‍ത്തകരുടെ മുന്നില്‍ വച്ചു കിട്ടിയ പ്രരങ്ങള്‍, ആത്മാഭിമാനത്തിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

"നിന്റെ ഭാര്യയേ ശിക്ഷിക്കരുതെന്നു ഞങ്ങള്‍, ആങ്ങളമാര്‍ ആരും പറഞ്ഞില്ല. പക്ഷെ, അതിത്ര ക്രൂരമാകരുത്, മൃഗീയമാകരുത്! ഇനി അവളുടെയും കുട്ടികളുടെയും കാര്യങ്ങള്‍, ഞങ്ങള്‍ നോക്കിക്കൊള്ളാം. നിന്റെ കൂട്ടത്തിലുള്ള അവളുടെ പൊറുതി ഇതോടെ തീര്‍ന്നു. അവളെ അന്വേഷിച്ച്, മേലില്‍ നിന്നെ ആ ഭാഗത്തു കണ്ടു പോകരുത്. മനുഷ്യന്റെ ക്ഷമക്കും ഒരതിരുണ്ട്."
അവര്‍ തിരിച്ചു പോകാന്‍ നേരത്തു പറഞ്ഞു.


കാര്യങ്ങള്‍ പിടി വിട്ടു പോയി എന്നു തോന്നാതിരുന്നില്ല. ഇനിയൊരു പഞ്ചായത്തു നടക്കുമെന്നും തോന്നു
ന്നില്ല. എന്നാലും, അവള്‍ വരാതിരിക്കുമോ? അവളെന്നെ വെറുത്തു കാണുമോ? അത്ര മാത്രം ഞാന്‍ ഉപദ്രവിചില്ലേ, ആ പാവത്തിനെ? ഒന്നും വേണ്ടായിരുന്നു. അവള്‍ പോയിട്ട് ഇന്നിപ്പോള്‍ ദിവസങ്ങള്‍ നാലു കഴിഞ്ഞു. വരാനാണെങ്കില്‍ സമയം കഴിഞ്ഞു. തന്നെ പോയവള്‍, തന്നെ തിരിച്ചു വരട്ടെ.

ഞാനിവിടെ ഒരു കിലോ ഫ്യൂരിടാന്‍ (ഒരു തരം കീട
നാശിനി) വാങ്ങി വച്ചിട്ടുണ്ടെന്നും, അവള്‍ വന്നില്ലെങ്കില്‍, അതെടുത്തു കഴിച്ചു മരിക്കുമെന്നും, ഒന്നു രണ്ടു പേരോടു പറഞ്ഞു വിട്ടു. അവളതു അറിഞ്ഞു കാണും. എന്നിട്ടും, അവളുടെ ഭാഗത്തു നിന്ന്, ആശാവഹമായ ഒന്നും സംഭവിച്ചില്ല. അവസാനം ഒരു അറ്റകൈ പ്രയോഗം നടത്താന്‍ ഞാന്‍ തീരുമാനിക്കുക ആയിരുന്നു.

സ്വന്തം
ഭര്‍ത്താവ്‌, ഗുരുതരാവസ്ഥയില്‍ ആശു പത്രിയില്‍ ആണെന്നറിയുംപോള്‍, അവള്‍ വരാതിരിക്കുമോ?

അല്പം മദ്യം കിട്ടാന്‍ ഒരു വഴിയുമില്ല, പണമില്ല. തവണകളായി പണമടച്ചു വാങ്ങിയ ടിവിയും, മറ്റുപകരണങ്ങളും കൂടി, കിട്ടിയ വിലയ്ക്കു വിറ്റ്‌, ആ പ്രശ്നം പരിഹരിച്ചു. അങ്ങാടിയില്‍ പോയി, ഒരു കുപ്പി ബ്രാണ്ടി വാങ്ങിക്കൊണ്ടു വന്നു. വെളുപ്പാന്‍കാലം വരെ കുടിച്ചു.
അലമാരതുറന്നു ഉണ്ടായിരുന്ന തുണികളും, കടലാസു കെട്ടുകളും വലിച്ചു താഴെയിട്ടു. മുറി
യില്‍ത്തന്നെ കൂട്ടിയിട്ടു തീ കൊളുത്തി. എല്ലാം എരിഞ്ഞു തീരട്ടെ! അടുത്ത മുറികളില്‍ക്കൂടി ഓടി നടന്നു. കണ്ണില്‍ കണ്ടതെല്ലാം അടിച്ചു പൊട്ടിച്ചു. എന്നിട്ടും, എന്റെ കലി അടങ്ങുന്നില്ല!

പല വട്ടം ആലോചിച്ചു. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എന്റെ മുന്നില്‍ കണ്ടില്ല. രണ്ടു സ്പൂണ്‍ ഫ്യൂരിടാന്‍ എടുത്തു, പഞ്ചസാരയും, രണ്ടുമൂന്നു പഴങ്ങളും കൂട്ടി ജ്യൂസ് അടിച്ചു.
നല്ല മുന്തിരി ജ്യൂസിന്റെ നിറം!

കുടിക്കണോ വേണ്ടായോ എന്നു പല വട്ടം ആലോചിച്ചു. പാത്രം ചുണ്ടോട
ടുപ്പിക്കുംപോള്‍ ഭയങ്കര ദുര്‍ഗന്ധം, മനം മടുപ്പ്, കൈകള്‍ക്കും ശരീരത്തിനും ഭയങ്കര വിറയല്‍. എങ്ങനെയോ രണ്ടു കവിള്‍ കുടിച്ചിറക്കി. കുപ്പിയില്‍ അവശേഷിച്ച ബ്രാണ്ടിയും കൂടി അകത്താക്കി.ഇനിയൊന്നും ചിന്തിക്കാനില്ല.

എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്നതിനുമപ്പുറം, എന്റെ എന്തെല്ലാം ഒക്കെയോ ആയ, അപ്പച്ചന്‍ ചേട്ടനെ ഫോണ്‍ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. വെളുപ്പാന്‍ കാലത്ത്, അപ്പച്ചന്റെ തെറി മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ താഴെ വെച്ചു. കട്ടിലില്‍ കയറി മൂടിപ്പുതച്ചു കിടന്നു.

"എന്താടാ ഇവിടെ പരിപാടി?വീട്ടിലുള്ളതു സകലതും നീ നശിപ്പിച്ചു അല്ലെ? നിന്നെ ഞാന്‍ എന്താ ചെയ്യെണ്ടേ?"
അപ്പച്ചന്റെ ചോദ്യം കേട്ടാണു ഞാന്‍ കണ്ണ് തുറന്നത്.

"
ഞാന്‍ ഇത്തിരി ഫ്യൂരിടാന്‍ കഴിച്ചു" ഞാന്‍ പറഞ്ഞു.

" എന്തിനാ തീരെ ഇത്തിരിയാക്കിയത്? കുറച്ചു കൂടുതല്‍ കഴിക്കാമായിരുന്നല്ലോ? നിനക്ക് അടിയുടെ കുറവാ, കഴുവേറി മോനെ. എണീക്കിങ്ങോട്ട്. എഴുന്നേറ്റു പോയി ഒന്നു കുളിക്ക്." അപ്പച്ചന്‍.

"എണീക്കാന്‍ കഴിയുന്നില്ല അപ്പച്ചന്‍ചേട്ടാ, എന്റെ കൈ കാലുകള്‍ തളരുന്നു."
അങ്ങനെ പറഞ്ഞു കൊണ്ട് ഞാന്‍ എഴുന്നേല്‍ ക്കാന്‍ ഒരു വിഫല ശ്രമം നടത്തിനോക്കി. പക്ഷെ, ഫലിച്ചില്ല്ല!


മെഡിക്കല്‍ കോളേജില്‍ എത്തുന്നതിനു മുന്‍പ്, മൂന്നു ആശു പത്രികളില്‍ കയറിയിറങ്ങി. എല്ലാവരും കൈ വിട്ടു.

വിഷം ഉള്ളില്‍ ചെന്നാല്‍, വയറു കഴുകുന്നതാണ് ആദ്യ നടപടി. വയറു കഴുകല്‍ ഒരു സംഭവം തന്നെയായിരുന്നു. ഈരേഴു പതിന്നാലു ലോകവും, ഞാന്‍ അപ്പോള്‍ കണ്ടു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.
ശിക്ഷ അനുഭവിച്ചവന്‍, ജീവിതത്തില്‍ ഇനി വിഷം കഴിക്കില്ല. അത്രമാത്രം പീഡനം!

ആദ്യം നാലഞ്ചു പേര്‍ കൂടി എന്റെ കയ്യും, കാലും അനങ്ങാത്ത രീതിയില്‍ ,ബെഡ്ഡില്‍ പിടിച്ചു വച്ചു. അതിനു ശേഷം, ഒരു ചെറിയ പലക കഷ്ണം വായില്‍ കടിച്ചു പിടിപ്പിച്ചു. പലക കഷ്ണത്തിലെ നടുവിലേ ദ്വാരത്തില്‍ കൂടി, ഒരു അര ഇഞ്ച് വണ്ണമുള്ള പൈപ്പു വയറ്റിലേക്ക് കുത്തി ഇറക്കി വിട്ടു. പൈപ്പിന്റെ മറു വശത്തു പിടിപ്പിച്ച ചോര്‍പ്പില്‍ ക്കൂടി, വെള്ളം ഒഴിച്ചു നിറച്ചു. പൈപ്പു താഴേക്കു കുനിച്ചു, (സൈഫന്റെ സിദ്ധാന്തം)ആ വെള്ളം മുഴുവന്‍ തിരിച്ചെടുത്തു. ഇങ്ങനെ ഒരു നാലഞ്ചു ആവര്‍ത്തി.

വേദന
ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല, കണ്ണുകള്‍ക്കു കാഴ്ചയില്ല.
പിന്നെ എന്തൊക്കെയോ മരുന്നു കുടിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. എന്റെ ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതു കൊണ്ടു, മരുന്നു വയറ്റില്‍ എത്തിയില്ല. അവസാനത്തെ പടി, വെന്റിലേട്ടറിലെത്തി. അവിടേയും, ശരീരം പ്രതികരിക്കുന്നില്ല!.

'ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട' എന്ന് ഡോക്ടര്‍ പറയുന്നത് അവ്യക്ത മായിട്ടു കേട്ടു. എന്റെ പ്രിയപ്പെട്ട ഭാര്യയും കുഞ്ഞു മക്കളും, മാറി മാറി മനസ്സില്‍ക്കൂടി മിന്നി മറഞ്ഞു.
ഹൃദയമിടിപ്പിന്റെ താളം തെറ്റിയോ?അതോ എന്റെ തോന്നലോ?

"
പോയി" എന്നാരോ പറഞ്ഞതു ഞാന്‍ കേട്ടോ?ഇല്ല ഹൃദയം ഇപ്പോള്‍ മിടിക്കുന്നില്ല! ഇല്ല, ഇപ്പോള്‍ ഞാനൊന്നും കാണുന്നില്ല! കേള്‍ക്കുന്നില്ല! വേദനയുമില്ല! എല്ലാം ശാന്തം!!!